ചില ബന്ധങ്ങളുണ്ട്, അതു രക്ത ബന്ധത്തേക്കാൾ തീവ്രമായിരിക്കും. പ്രത്യേകിച്ച് ഒരു പേരിട്ടു വിളിക്കാൻ ഇല്ലെങ്കിൽക്കൂടിയും ആ സ്നേഹം പകരുന്ന ആശ്വാസവവും സന്തോഷവുമൊക്കെ വാക്കുകൾക്കതീതമായിരിക്കും. അത്തരത്തിലൊരു അനുഭവ കഥയാണ് ബബ്‌ലു ഷെയ്ഖ് എന്ന റിക്ഷ ഓട്ടക്കാരനു പറയാനുണ്ടായിരുന്നത്. ഒരു മകൾ ഇല്ലാത്തതിന്റെ ദു:ഖവും പേറി നടന്ന തനിക്ക് കാലം സമ്മാനിച്ച ആ മകളെയോർത്ത് ആനന്ദാശ്രു പൊഴിക്കുകയാണ് ഈ അച്ഛൻ.
മൂന്ന് ആൺമക്കളെക്കൂടാതെ ബബ്‌ലുവിന് ഇപ്പോൾ ഒരു മകൾ കൂടിയുണ്ട്, തന്റെ രക്തത്തിൽ പിറക്കാത്ത ഒരു മകൾ. ആത്മഹത്യയിൽ നിന്നും ഒരിക്കൽ രക്ഷിച്ച ആ പെൺകുട്ടിക്ക് ഇന്ന് ബബ്‌ലുവിനെ അച്ഛൻ എന്നു വിളിക്കാനാണിഷ്ടം. പ്രശസ്ത ഫൊട്ടോഗ്രാഫർ ജിഎംബി ആകാശ് ആണ് ബബ്‌ലുവിന്റെ ആ ഹൃദയസ്പർശിയായ കഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
''ഞങ്ങൾ എന്നും ഒരു പെൺകുട്ടിയെ ആഗ്രഹിച്ചിരുന്നു. പക്ഷേ ഞങ്ങൾക്കുണ്ടായതു മൂന്നും ആൺകുട്ടികളായിരുന്നു. ഭാഗ്യമുള്ളവർക്കു മാത്രമായിരിക്കും പെൺകുട്ടികൾ ഉണ്ടാവുക എന്ന് ഞാൻ ഭാര്യയോടു പറയുമായിരുന്നു. മുപ്പതു വർഷത്തിൽ അധികമായി റിക്ഷ ഓടിക്കുന്നയാളാണു ഞാൻ. ഒരിക്കൽ ഒരു അച്ഛന്‍ എന്നെ അദ്ദേഹത്തിന്റെ മകളെ കോളജിൽ എത്തിക്കാൻ ഏൽപ്പിച്ചു. റോഡില്‍ ശ്രദ്ധയോടെ േവണം വണ്ടിയോടിക്കാൻ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. റിക്ഷയിൽ മുറുകെ പിടിച്ചിരിക്കണം എന്നു മകളോടും പറയുന്നുണ്ടായിരുന്നു. പോകും മുമ്പ് പതിയെ പോകണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
യാത്രയ്ക്കിടയിൽ ആ പെൺകുട്ടി ഭ്രാന്തുപിടിച്ചതുപോലെ കരയുന്നുണ്ടായിരുന്നു. തിരികെ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ എന്നെ ചീത്ത പറഞ്ഞ് പുറകിലേക്കു നോക്കരുതെന്ന് ആവശ്യപ്പെട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾ എന്നോടു നിർത്താൻ ആവശ്യപ്പെട്ടതിനു ശേഷം ആരെയോ ഫോണില്‍ വിളിച്ചു. അപ്പോഴാണ് എനിക്കു മനസിലായത്, തന്റെ കാമുകനൊപ്പം പോവുകയായിരുന്നു ആ പെൺകുട്ടിയുടെ പദ്ധതി എന്ന്. പക്ഷേ അവൻ എത്തിയിരുന്നില്ല.
പെട്ടെന്നു തന്നെ അവൾ റിക്ഷയിൽ നിന്നു ചാടിയിറങ്ങി, സീറ്റില്‍ പണം ഉപേക്ഷിച്ച് റെയിൽവേ ലൈനിനു നേർക്കു നടന്നുനീങ്ങി. അപ്പോഴേക്കും ഞാൻ പോകാൻ തുടങ്ങുകയായിരുന്നു, ആ അച്ഛനെക്കുറിച്ചോർത്ത് സങ്കടം തോന്നിയതിനൊപ്പം മകൾ ഇല്ലാത്തതു നന്നായെന്നും താന്നി. പക്ഷേ എനിക്കു പോകാൻ കഴിയുമായിരുന്നില്ല, മകളെ ശ്രദ്ധയോടെ എത്തിക്കണേ എന്ന അച്ഛന്റെ അപേക്ഷയായിരുന്നു കാതിൽ മുഴുവൻ. വാഹനം വഴിയരികിൽ നിർത്തി ഞാൻ അവൾക്കു നേരെ ഓടി.
ഭ്രാന്തുപിടിച്ചതുപോലെ തന്നെത്തന്നെ ഉപദ്രവിച്ച് റെയിൽവേ ലൈനിലൂടെ നടക്കുകയായിരുന്നു അവൾ. എനിക്കൊപ്പം തിരികെ വരാൻ ഞാൻ അവളോട് അപേക്ഷിച്ചു. എന്നെ വിദ്യാഭ്യാസമില്ലാത്തവനെന്നും കുറേ ചീത്തയും വിളിച്ച് അവൾ പിന്നെയും കരച്ചിൽ തുടങ്ങി. അവളെ അവിടെ ഉപേക്ഷിച്ചു പോരാൻ എനിക്കു ഭയം തോന്നി. അവൾക്കു വേണ്ടത്രയും അവൾ കരയട്ടെ എന്നു കരുതി. മൂന്നുമണിക്കൂറോള ഞങ്ങൾ അവിടെ നിന്നു, അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു. മഴ പെയ്തു തുടങ്ങും മുമ്പ് റിക്ഷയെടുത്തു കൊണ്ടുവരാൻ അവൾ ആവശ്യപ്പെട്ടു.
ഞങ്ങൾ ഒന്നും സംസാരിച്ചില്ല. മഴയത്ത് ഞാൻ റിക്ഷ വേഗത്തിൽ ഓടിച്ച് വീടിനടുത്ത് അവളെ ഇറക്കിവിട്ടു. തിരികെ പോകും മുമ്പ് അവൾ എന്നോട് ഇങ്ങനെ പറഞ്ഞു '' അങ്കിൾ, ഇനി നിങ്ങള്‍ ഇനി എന്റെ സ്ഥലത്തേക്കു വരരുത്, ആരോടും എന്നെ അറിയാമെന്നു പറയരുത്'' എന്നായിരുന്നു അത്. ആ ദിവസം ഞാനാരോടും സംസാരിച്ചില്ല. ഒരു മകൾ ഇല്ലാത്തതു നന്നായെന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു.
എട്ടുവർഷങ്ങൾക്കു ശേഷം എനിക്കൊരു അപകടമുണ്ടായി. വഴിയരികിൽ കിടന്ന എന്നെ ആരോക്കെയോ ആശുപത്രിയിലെത്തിച്ചു. ബോധം തിരിച്ചു വന്നപ്പോൾ ആ പെൺകുട്ടി എനിക്കരികിൽ നിന്നു ജോലി ചെയ്യുന്നതുകണ്ടു, എനിക്കെങ്ങനെയുണ്ടെന്നും എന്തുകൊണ്ടാണ് അവളെ പിന്നീടു കാണാൻ പോകാതിരുന്നതെന്നും ചോദിച്ചു. സ്റ്റെതസ്കോപ് വച്ചു വെള്ളവസ്ത്രം ധരിച്ച ആ പെൺകുട്ടിയെ തിരിച്ചറിയാൻ എനിക്കു കുറച്ചു സമയം വേണ്ടിവന്നു.
എന്റെ ചികിൽസയെല്ലാം നന്നായി നടന്നു, എന്നെ മികച്ച ഡോക്ടറുടെ അടുക്കലേക്കാണ് എത്തിച്ചിരുന്നത്. അദ്ദേഹത്തിന് ആ പെൺകുട്ടി എന്നെ ഇങ്ങനെ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു, ' സർ, ഇത് എന്റെ അച്ഛനാണ്'. ആ വൃദ്ധനായ ഡോക്ടർ അവളോട് ഇംഗ്ലീഷിൽ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ശേഷം എന്റെ മുറിവുള്ള കൈ തലോടി അവൾ മറുപടി പറഞ്ഞു, ഈ അച്ഛൻ അന്ന് എന്നെ സഹായിച്ചിരുന്നില്ലെങ്കിൽ എനിക്കൊരു ഡോക്ടറാകാൻ കഴിയുമായിരുന്നില്ല. ഇടുങ്ങിയ ആ ബെഡിലേക്കു തലചായ്ച്ച് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. എനിക്കപ്പോൾ എന്താണു തോന്നിയതെന്ന് പറയാൻ വാക്കുകളില്ലായിരുന്നു. ഈ റിക്ഷ ഓട്ടക്കാരന് ഒരു മകളുണ്ട്, ഡോക്ടറായ ഒരു മകൾ. '