അപ്രതീക്ഷിതമായ യാത്രകൾക്ക് എന്നും ഇരട്ടി മധുരമാണ്. ഓരോ യാത്രയും സമ്മാനിക്കുന്നത് ചെന്നെത്തപ്പെടുന്ന നാടിന്റെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള തിരിച്ചറിവുകളാണ്. മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന നിലമ്പൂരിനു വിനോദസഞ്ചാര സാധ്യതാ മേഖല എന്നതിനും അപ്പുറം മലബാറിന്റെ ചരിത്രത്തിൽ പ്രധാനപങ്കാണുള്ളത്. കിഴക്കൻ മലബാറിന്റെ ദൃശ്യചാരുത നുകരുവാനായി നിലമ്പൂരേക്കുള്ള യാത്രയ്ക്ക് റെയിൽ മാർഗ്ഗം ആണ് ഏറ്റവും അഭികാമ്യം.
ഒരു കാലഘട്ടത്തിന്റെ ചരിത്രം തന്നെയുണ്ട് ഈ തീവണ്ടിപ്പാളങ്ങൾക്ക് നമ്മോടു പറയാൻ. ഒന്നര നൂറ്റാണ്ടു മുൻപ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിലണു നിലമ്പൂർ -ഷൊർണ്ണൂർ റെയിൽപാത പണികഴിപ്പിച്ചതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. പ്രശസ്തമായ നിലമ്പൂർ തേക്കിൻകാടുകളിൽ നിന്നു തേക്കിൻതടികൾ സുഗമമായി കടത്തിക്കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണു റെയിൽപാതയ്ക്ക് രൂപം നൽകിയത്. ആദ്യകാലങ്ങളിൽ ചാലിയാർ പുഴയിലൂടെ ബേപ്പൂരേക്കും അവിടെനിന്നു തുറമുഖം വഴി കപ്പലിൽ തേക്കിൻ തടികൾ വിദേശരാജ്യങ്ങളിലേക്കും കൊണ്ടുപോകുകയായിരുന്നു പതിവ്. പിന്നീട് 1921 ൽ മാപ്പിള ലഹള സമയത്ത് പുഴ വഴിയുള്ള തേക്കുകടത്തു തടയുകയും ബദലായി റെയിൽ പാത നിർമിക്കുകയായിരുന്നു. എന്നാൽ ബ്രിട്ടിഷ് ഭരണവും തേക്കിന്റെ പ്രതാപകാലവും അവസാനിച്ചതോടെ നിലമ്പൂർ റെയിൽ പാതയുടെയും പ്രാധാന്യം കുറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നേരിട്ട ഉരുക്ക് ക്ഷാമം പരിഹരിക്കുവാൻ മറ്റുമാർഗ്ഗങ്ങളില്ലാതെ ഇവിടുത്തെ റെയിൽപാളങ്ങൾ ഇളക്കിക്കൊണ്ടു പോവുകയായിരുന്നുവത്രേ. പിന്നീട് സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് പാത പുനഃസ്ഥാപിച്ചത്. ഗ്രാമീണ അന്തരീക്ഷമാണ് ഈ യാത്രയിലുടനീളം അനുഭവിക്കാനാവുന്നത്. യാത്രക്കാർ അധികവും വാണിജ്യാവശ്യങ്ങൾക്കും മറ്റുമായി ഷോർണ്ണൂരിൽ പോയി മടങ്ങുന്നവർ.