കല്ലമ്പലം∙ ദീർഘനാൾ പ്രണയത്തിലായിരുന്ന യുവതിയും യുവാവും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു സ്റ്റേഷനിൽ അഭയം തേടി. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പൊലീസ് സ്റ്റേഷനിൽ തന്നെ മംഗല്യം. കഴിഞ്ഞ ദിവസം വൈകീട്ട് 3.30നായിരുന്നു മാലചാർത്തൽ. കണ്ണൂർ മാലൂർ സ്വദേശിയായ ദീപേഷും കല്ലമ്പലം ഞെക്കാട് സുൽത്താൻപണയിൽ വീട്ടിൽ പ്രവീണയും തമ്മിലുള്ള മാംഗല്യമാണു പൊലീസ് സാന്നിധ്യത്തിൽ നടന്നത്. രണ്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ലേബർ സാധനങ്ങൾ ജില്ലകൾ തോറും വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായിരുന്നു ദീപേഷ്. പ്രവീണ ആലംകോടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു.
വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി. ഒടുവിൽ ഇവർ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയും എസ്ഐ; ബി.കെ.അരുണിനോടു കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തു. എസ്ഐ ഇരുവരുടെയും വീട്ടുകാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. എസ്ഐയുടെയും ചെമ്മരുതി മുൻപഞ്ചായത്തംഗം പി. മണിലാലിന്റെയും മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ എല്ലാപേർക്കും സമ്മതമായതോടെ സ്റ്റേഷനിൽ വച്ചുതന്നെ മാംഗല്യം നടത്തി.