തൃക്കരിപ്പൂർ ∙ കവ്വായി കായലിൽ കല്ലുമ്മക്കായ ചാകര. കൊയ്ത്തിനു വിവിധ തൊഴിൽ മേഖലയിൽ നിന്നു തൊഴിലാളികൾ. കായലിന്റെ വലിയപറമ്പ്–പടന്ന മേഖലയിൽ ഉൾപ്പെടുന്ന ഭാഗത്താണ് കല്ലുമ്മക്കായ ചാകര ദൃശ്യമായത്. പരിസരത്തെ മാവിലാക്കടപ്പുറം ഒരിയര പുലിമുട്ടിലൂടെ കടലിൽ നിന്നു കല്ലുമ്മക്കായ വിത്തുകൾ ഒഴുകിപ്പരന്നു കായലിൽ എത്തിയതാണ് ചാകരയ്ക്കു നിമിത്തം.
കടലും കായലും സംഗമിക്കുന്ന പുലിമുട്ടിലൂടെ കടൽസമ്മർദത്തിന് അനുസരിച്ചാണ് വിത്തുകൾ ഒഴുകിവന്നത്. മാവിലാക്കടപ്പുറം–വെളുത്തപൊയ്യ ഭാഗത്തെ കായലിൽ രാപകലെന്നില്ലാതെ കല്ലുമ്മക്കായ സംഭരിക്കാൻ വള്ളവുമായി എത്തുന്ന തൊഴിലാളികളുടെ കൂട്ടമുണ്ട്. മണലൂറ്റുന്നവർ ഉൾപ്പെടെയുള്ള തൊഴിലാളികൾ വരെയാണ് കായലിൽ കല്ലുമ്മക്കായ ശേഖരിക്കുന്നവർ. സംഭരിക്കുന്ന കായ വിവിധ മാർക്കറ്റുകളിൽ എത്തിക്കാൻ ഏജന്റുമാരുമുണ്ട്.
മലബാറിൽ കല്ലുമ്മക്കായയുടെ കേന്ദ്രമായി അറിയുന്ന തലശ്ശേരിയിൽ നിന്നു പോലും വൻകിട ഏജന്റുമാർ കല്ലുമ്മക്കായ വാങ്ങാൻ ഇവിടെ എത്തുന്നുമുണ്ട്. മഴ കനക്കും മുൻപേ മൂപ്പെത്തിയ കല്ലുമ്മക്കായ സംഭരിച്ചു മാർക്കറ്റിൽ എത്തിച്ചില്ലെങ്കിൽ പിന്നെ പ്രയോജനമുണ്ടാകില്ലെന്ന തിരിച്ചറിവിൽ കല്ലുമ്മക്കായ സംഭരിക്കാനെത്തുന്നവരുടെ എണ്ണം ദിനവും വർധിക്കുന്നുണ്ട്. മഴയിൽ കായൽജലത്തിൽ ലവണാംശം കുറയുന്നതു കല്ലുമ്മക്കായയുടെ നശീകരണത്തിനിടയാക്കും. കായലിലെ ചാകരമൂലം പ്രത്യേക പാടങ്ങളിൽ കൃഷിയിറക്കിയ കല്ലുമ്മക്കായ കർഷകർക്ക് ഉദ്ദേശിച്ച വില ലഭിക്കാതെ പോകുമോ എന്ന ആശങ്കയുണ്ട്.