ഭീകരാക്രമണത്തിൽ 85% അംഗവൈകല്യം സംഭവിച്ച ജവാനെ ‘പ്രോട്ടോക്കോൾ ലംഘിച്ച്’ കെട്ടിപ്പുണർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. 2014ൽ ജമ്മു കശ്മീരിലെ ഉധംപുരിലുണ്ടായ ഭീകരാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബിഎസ്എഫ് കോൺസ്റ്റബിൾ ഗോദ്‌രാജ് മീണയ്ക്കാണ് ‘പ്രോട്ടോക്കോൾ’ മറികടന്നുള്ള ആഭ്യന്തരമന്ത്രിയുടെ ആശ്ലേഷം ലഭിച്ചത്. 44–കാരനായ മീണ ഉൾപ്പെടെയുള്ള ജവാൻമാർക്കു ധീരതയ്ക്കുള്ള പുരസ്കാരം സമ്മാനിക്കുമ്പോഴായിരുന്നു സംഭവം.
2014 ഓഗസ്റ്റ് അഞ്ചിനു മീണ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച സൈനിക വാഹന വ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിൽ ഗാർഡ് ഡ്യൂട്ടിയിലായിരുന്ന മീണയും സംഘവും ഭീകരർക്കെതിരെ നടത്തിയ തിരിച്ചടിയിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടിരുന്നു. മുപ്പതോളം സൈനികരുണ്ടായിരുന്ന വാഹനവ്യൂഹത്തിനുള്ളിൽ കടക്കാനുള്ള ഭീകരരുടെ ശ്രമവും ഇവർ പരാജയപ്പെടുത്തി.
ആക്രമണത്തിൽ അതീവ ഗുരുതര പരുക്കാണു മീണയ്ക്കു സംഭവിച്ചത്. മീണയുടെ താടിയെല്ലു തകർത്തു പാഞ്ഞ ഭീകരരുടെ വെടിയുണ്ട, അദ്ദേഹത്തിന്റെ സംസാരശേഷിയേയും ബാധിച്ചു. മീണയെ ധീരതയ്ക്കുള്ള മെഡൽ ആഭ്യന്തരമന്ത്രി അണിയിക്കുമ്പോൾ, നിറഞ്ഞ കയ്യടികളോടെയാണു സഹപ്രവർത്തകരും അധികാരികളും പിന്തുണ അറിയിച്ചത്. അവാർഡ് സ്വീകരിച്ചശേഷം പതിവുള്ള സല്യൂട്ടിന് മീണ തയാറെടുക്കുമ്പോഴേക്കും ആഭ്യന്തര മന്ത്രി അദ്ദേഹത്തെ തന്റെ നെഞ്ചോടു ചേർത്തു തഴുകി അഭിനന്ദനം അറിയിച്ചു. അതിനുശേഷം ഹസ്തദാനവും നൽകിയശേഷമാണ് മീണയെ മന്ത്രി വേദിയിൽനിന്നു മടക്കിയയച്ചത്.
പ്രോട്ടോക്കോളനുസരിച്ച് അവാർഡ് സ്വീകരിക്കുന്ന ജവാനു മന്ത്രി ഹസ്തദാനം നൽകുകയും തുടർന്നു ജവാൻ മന്ത്രിക്കു സല്യൂട്ട് നൽകുകയുമാണു ചെയ്യേണ്ടിയിരുന്നത്. അതിനു പകരമാണു ജവാനെ നെഞ്ചോടു ചേർത്തുകൊണ്ടുള്ള ആഭ്യന്തരമന്ത്രിയുടെ സ്നേഹാശ്ലേഷം അരങ്ങേറിയത്.
ഇന്നു നാം കണ്ടത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്നു സംഭവത്തിനു സാക്ഷ്യം വഹിച്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 85% അംഗവൈകല്യം സംഭവിച്ചിട്ടും യൂണിഫോമിട്ടു വന്ന ഗോദ്‌രാജ് മീണയുടെ നിശ്ചയദാർഢ്യം അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.