‘ആൺമയിൽ പെൺമയിലിന്റെ അടുത്തേക്ക് ഇണ ചേരാൻ പോകാറില്ല. ഇണ ചേരാൻ തോന്നുമ്പോൾ അവ കരയും. ആ കണ്ണീർ കുടിച്ചാണ് പെൺമയിലുകൾ ഗർഭിണികളാകുന്നത്. അതിനാൽത്തന്നെ ബ്രഹ്മചാരികളുമാണ് ആൺമയിലുകൾ...’ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജ് മഹേഷ് ചന്ദ് ശർമയുടെ വാക്കുകൾ നെറ്റ്‌ലോകം ട്രോളുകളാൽ ആഘോഷമാക്കിക്കഴിഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കണമെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. പശു ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും നേരത്തേ പ്രചാരണങ്ങളുണ്ടായി. പക്ഷേ മറ്റെല്ലാ ജന്തുക്കളെയും പോലെ പശുവും ഓക്സിജൻ സ്വീകരിച്ച് കാർബൺഡൈ ഓക്സൈഡ് പുറത്തുവിടുന്നുവെന്നത് പരമമായ സത്യം. പറഞ്ഞുവരുന്നതിതാണ്; ന്യായാധിപന്മാരെപ്പോലും തെറ്റിദ്ധരിപ്പിക്കും വിധമാണ് ജന്തുലോകത്തെ പല അന്ധവിശ്വാസങ്ങളും. ഇന്ത്യയിലാകട്ടെ അത്തരം വിശ്വാസങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. അവയിലെ ചില ‘മുട്ടൻ’ തെറ്റിദ്ധാരണകൾ:
മയിലുകളിൽ നിന്നു തുടങ്ങാം. എവിടേക്കെങ്കിലും യാത്ര പോകാനിറങ്ങിയാൽ മയിലിനെ കണ്ടാൽ ഐശ്വര്യമാണെന്നാണ് ഇന്ത്യയിൽ പലയിടത്തെയും വിശ്വാസം. അതേസമയം മയിൽപ്പീലി ദു:ശ്ശകുനമാണെന്നാണ് പാശ്ചാത്യ ലോകത്തെ വിശ്വാസം. പീലിക്കു നടുവിലുള്ളത് ‘ചെകുത്താന്റെ കണ്ണ്’ ആണെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. പീലി വീട്ടിലിരുന്നാൽ കഷ്ടപ്പാടാകുമെന്നും സ്ത്രീകളുടെ കല്യാണം നടക്കില്ലെന്നും വരെ വിശ്വാസമുണ്ട്. മയിൽപ്പീലി കൊണ്ടുള്ള സിനിമാസെറ്റിട്ടാൽ അത് തകർന്നുവീഴുമെന്ന് ഭയന്ന് അഭിനയിക്കാൻ തയാറാകാത്ത നടീനടന്മാർ വരെയുണ്ട്. പക്ഷേ ഇന്ത്യയിൽ പീലിക്ക് നടുവിലെ കണ്ണ് ഐശ്വര്യപ്രതീകമാണ്. പീലി വീട്ടിൽ സൂക്ഷിച്ചാൽ അപകടങ്ങൾക്കു നേരെ ഒരു ‘മൂന്നാം കണ്ണ്’ എപ്പോഴുമുണ്ടാകുമെന്ന് പലരും വിശ്വസിക്കുന്നു. മയിൽപ്പീലി പുസ്തകത്താളുകൾക്കിടയിൽ വച്ചാൽ പ്രസവിക്കുമെന്ന് വിശ്വസിക്കാത്തവരും കുറവല്ലല്ലോ!
കാണ്ടാമൃഗത്തിന്റെ കൊമ്പ് ഉണക്കിപ്പൊടിച്ചത് മദ്യത്തിൽ ചേർത്തു കഴിച്ചാൽ കരളിനു നല്ലതെന്നാണ് വിശ്വാസം. എത്ര കുടിച്ചാലും പിന്നെ കരളിന് യാതൊരു കുഴപ്പവും വരില്ലത്രേ! മദ്യപിച്ചതിന്റെ ഹാങ് ഓവർ മാറി ‘എനർജറ്റിക്’ ആകാനും കാണ്ടാമൃഗക്കൊമ്പ് പൊടി മികച്ച ഔഷധമാണെന്നും പ്രചാരണമുണ്ട്. പക്ഷേ മനുഷ്യ ശരീരത്തിലെ മുടിയിലും നഖത്തിലുമെല്ലാം അടങ്ങിയിട്ടുള്ള കെരാറ്റിൻ എന്ന നിർമാണഘടകമാണ് ആ കൊമ്പിനു പിന്നിലും. അതായത് രോമങ്ങൾ കാലക്രമേണ കൂടിച്ചേർന്നാണ് കൊമ്പായത്.
ചെറിയ ഈനാംപേച്ചിയുടെ ശൽക്കങ്ങൾ പൊടിച്ചു കഴിച്ചാൽ മുലപ്പാൽ വർധിക്കുമെന്നാണ് ചൈനീസ് നാട്ടുവൈദ്യം! കൂടാതെ ആസ്ത്‌മയ്ക്കും കാൻസറിനും വരെ ഫലപ്രദമാണത്രേ ഇത്. ഏതോ ഒരു കോടീശ്വരന്റെ കാൻസർ ഇതുവഴി മാറിയിട്ടുണ്ടെന്ന വാർത്ത പരന്നതോടെയാണ് ഈനാംപേച്ചിയുടെ കഷ്ടകാലവും തുടങ്ങിയത്. പക്ഷേ ഇന്നേവരെ ഈ ശൽക്കങ്ങളുടെ ഔഷധഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.