ഇത് ടെക്നോളജി യുഗമാണ്. മനുഷ്യന്റെ എല്ലാ കാര്യങ്ങളും ചെയ്യാൻ കൃത്രിമ ബുദ്ധിയുള്ള റോബോട്ടുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും സജ്ജമായി കഴിഞ്ഞു. മനുഷ്യനേക്കാളും അതിവേഗം കാര്യങ്ങള്‍ കണ്ടെത്തി ചെയ്യുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏറെ കുറെ വിജയിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം മനുഷ്യന്റെ മരണം വരെ എപ്പോൾ സംഭവിക്കുമെന്ന് ടെക്നോളജിക്ക് പ്രവചിക്കാൻ കഴിയുമെന്നാണ്.
ശാസ്ത്രജ്ഞൻമാർ വികസിപ്പിച്ചെടുത്ത, കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന സിസ്റ്റത്തിന് മനുഷ്യന്റെ അവയവങ്ങളുടെ ചിത്രങ്ങൾ നോക്കി ഒരാൾ എത്രകാലം ജീവിക്കുമെന്ന് മുൻകൂട്ടി പറയാനാകുമത്രെ. ഓസ്ട്രേലിയയിലെ അഡ്‌ലൈഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച ഈ സിസ്റ്റം 48 രോഗികളുടെ നെഞ്ചിന്റെ വിശകലനം ചെയ്ത് അവരുടെ മരണം പ്രവചിക്കുകയും ചെയ്തു. അഞ്ചു വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്നാണ് പ്രവചിച്ചത്. പ്രവചനം 69 ശതമാനം കൃത്യമായിരുന്നു എന്നും ഗവേഷകർ പറഞ്ഞു.
സയന്റിഫിക് റിപ്പോർട്ട്സ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു രോഗിയുടെ ഭാവിയെക്കുറിച്ച് മുൻകൂട്ടി പറയാൻ ഇത് സഹായകമാണ്. ഇതിലൂടെ ഒരു രോഗിയെ കൃത്യമായി ചികിൽസിക്കാൻ ഡോക്ടർമാർക്ക് സാധിക്കുമെന്നും അഡ്‌ലൈഡ് സർവകലാശാലയിലെ ഡോക്ടർ ലൂക്ക് ഓക്ഡെൻ റെയ്നർ പറഞ്ഞു.
ഒരു രോഗിയുടെ ജീവശാസ്ത്രപരമായ പ്രായപരിധി നിശ്ചയിക്കുന്നതിനും ദീർഘവീക്ഷണത്തോടെ പ്രവചനം നടത്താനും ഡോക്ടർമാർക്ക് പരിമിതികളുണ്ട്. ഓരോ അവയവത്തിന്റെയും ആരോഗ്യത്തെ അളക്കാനുള്ള ഡോക്ടർമാരുടെ കഴിവ് പരിമിതമാണെന്നും ഓക്ക്ഡെൻ റെയ്നർ പറഞ്ഞു.