ബീഫ് നിരോധിക്കാൻ യാതോരു ഉദ്ദേശ്യമില്ലെന്നായിരുന്നു കേരളത്തിൽ വന്നയുടനെ അമിത് ഷായുടെ ആദ്യത്തെ പ്രഖ്യാപനം. അതിനു മുൻപേ സമൂഹമാധ്യമങ്ങളിൽ മലയാളികൾ അമിത് ഷായ്ക്കെതിരെ ട്രോൾ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന് അലവലാതി ഷാജി എന്ന ഹാഷ്ടാഗിട്ട ട്വീറ്റുകളുമായാണ് സ്വാഗതമരുളിയത്. #Alavalathishaji എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി രണ്ടാം സ്ഥാനത്തെത്തി.
നീയല്ലെടാ ഈ അലവലാതി ഷാജി എന്ന ജയന്റെ അനശ്വര ഡയലോഗ് കടമെടുത്താണ് ട്രോളമാരുടെ ആക്രമണം. ജയന്റെ ചിത്രങ്ങളും വ്യാപകമായി ഇതിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. കെ. സുരന്ദ്രനെതിരെയും വ്യാപകമായ ആക്രമണമുണ്ട്. ‘ഉളളി സുരയെ നോർത്തിലേയ്ക്ക് കൊണ്ടു പോകൂ.’ ‘കൊച്ചിയിൽ വന്നതല്ലേ നല്ല ബീഫും കൂട്ടി ഊണു കഴിച്ചിട്ടു പോയാൽ മതി’യെന്നും സ്നേഹപൂർവം ട്രോളൻമാർ അമിത്ഷായോട് പറയുന്നു.
എല്ലാവർക്കും മനസിലാകാൻ വേണ്ടി ഇംഗ്ലീഷിലും ട്രോൾ സേവനമുണ്ട്. പോ മോനേ മോദി എന്ന ക്ലാസിക് ഹാഷ്ടാഗിനൊപ്പം അലവലാതി ഷാജി ഹാഷ്ടാഗും ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു.