വർഷങ്ങൾക്കു മുമ്പാണു സംഭവം. ബുധനൂർകാരി ഭാർഗവിക്കു ലങ്കയിൽ നിന്നു വിവാഹാലോചന വന്നു. വരൻ, ലങ്ക തേനാലിൽ ഗോവിന്ദൻ. അയ്യോ ലങ്കയിലേക്കോ. വിവാഹക്കാര്യം പറഞ്ഞപ്പോൾ തന്നെ ഭാർഗവി ഞെട്ടി. ഇനി, കടൽ കടന്നു ശ്രീലങ്കയിലേക്കു പോകണോ. സിംഹള ഭാഷ പഠിക്കേണ്ടി വരുമോ.
വധുവിന്റെ വിറയൽ കണ്ടു കാർന്നോമ്മാർ സമാധാനിപ്പിച്ചു. കൊച്ചേ ആ ശ്രീലങ്കയല്ല. നമ്മുടെ ഇലഞ്ഞിമേലെ ലങ്ക. കടലൊന്നും കടക്കണ്ട. പകരം ഉഴാടു ചിറ നീന്തിക്കടന്നാൽ മതി. അങ്ങനെ തേനാലിൽ ഗോവിന്ദന്റെ വധുവായി ഭാർഗവി ലങ്കയിൽ എത്തി.
എണ്ണയ്ക്കാടു നിന്നു അൽപം തെക്കോട്ടു പോയി വള്ളിക്കാവു ക്ഷേത്രത്തിന്റെ മുന്നിൽ കിഴക്കു നീങ്ങിയാൽ ലങ്കയിൽ എത്താം. ഇതാണോ ലങ്ക എന്നു സംശയമുണ്ടോ. ഇലഞ്ഞിമേൽ – ചെറിയനാടു റോഡിലൂടെ കുറച്ചു മൂന്നോട്ടു പോയാൽ വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോമറുണ്ട്.
ഒന്നല്ല മൂന്നിടത്ത് എഴുതിയിരിക്കുന്നു. ലങ്ക. ലങ്ക ഫീഡറിൽ വൈദ്യുതിയില്ല. ഒന്നു പോയി നോക്കണമെന്നു എൻജിനീയർ പറഞ്ഞാൽ പണ്ടൊക്കെ വൈദ്യുതി വകുപ്പു ഓവർസീയർമാരും ഞെട്ടുമായിരുന്നു. ഇപ്പോ ശീലമായി.
ഇലഞ്ഞിമേലിന്റെ ഈ ഭാഗം എങ്ങനെ ലങ്കയായെന്നു നാട്ടിലെ ആദ്യകാല താമസക്കാരിൽ പെട്ട തേനാലിൽ ഗോവിന്ദനും ഭാർഗവിയും പറഞ്ഞു തരും. ചെറിയനാടിനും എണ്ണയ്ക്കാടിനും ഇടയിൽ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട തുരുത്താണു ലങ്ക.
മാസങ്ങളോളം പാടശേഖരത്തിൽ നിറയെ വെള്ളമായിരിക്കും. തടാകം പോലെ. പുറത്തിറങ്ങണെങ്കിൽ വള്ളം തന്നെ ആശ്രയം. മഴ കഴിഞ്ഞു വെള്ളം ഇറങ്ങിയാലും കാര്യമില്ല. തോട്ടിൽ വെള്ളം നിറയും. അങ്ങനെ രാമായണത്തിലെ ലങ്ക പോലെയായി ഇലഞ്ഞിമേലും പരിസരത്തുമുള്ളവർക്ക് ഈ തുരുത്ത്.
എത്തിപ്പെടാനുള്ള ദുരിതം കാരണം ദിവാകരൻ എന്നൊരാളാണു ലങ്കയെന്നു പേരിട്ടതെന്നു ഭാർഗവി പറയുന്നു. പേരു കേട്ടപ്പോൾ നാട്ടുകാർക്കും പുറം നാട്ടുകാർക്കും ഒരു പോലെ തോന്നി. ശരിയല്ലേ. ഇതു ലങ്കയല്ലേ.
അധ്വാനികളായ ഒരു കൂട്ടം നാട്ടുകാരുടെ സ്ഥലമാണു ലങ്ക. നെല്ലു മുതൽ എല്ലാത്തരം കൃഷിയും ഇവിടെയുണ്ട്. പണ്ടൊക്കെ ഇരുട്ടിയാൽ ലങ്കക്കാർക്ക് ആധിയാണ്. ഒരസുഖം വന്നാൽ പുറത്തിറങ്ങാൻ എന്തു ചെയ്യും.
അങ്ങനെ ഏതാനും വർഷങ്ങൾക്കു മുമ്പു ലങ്കയിലേക്കു സേതു ബന്ധനം നടന്നു. വെറും രണ്ടു കലുങ്കും ഒരു റോഡും നിർമിച്ചതോടെ ലങ്ക എണ്ണയ്ക്കാടിന്റെ ഭാഗമായി. കാര്യമൊക്കെ ശരി. ഇപ്പോൾ ലങ്കയെന്നു വിളിക്കുന്നത് ഭാർഗവിക്കു പോലും ഇഷ്ടമല്ല. കാരണം ഇപ്പോഴിതു ലങ്കയല്ല എന്നതു തന്നെ.
ലങ്കയിൽ നിന്നാണോ എന്നു ചോദിക്കുന്നവരോടു ഭാർഗവി പറയും. ‘‘ അല്ല ഞങ്ങൾ ഇലഞ്ഞിമേൽ സ്വദേശികളാണ്’’ അങ്ങനെ ലങ്കയെന്ന പേരു മാറ്റാൻ നോക്കുമ്പോഴാണ് വൈദ്യുതി വകുപ്പ് ട്രാൻസ്ഫോമറുകൾക്കു പേരിട്ടത്. ദേ വരുന്നു. വീണ്ടും ലങ്ക.
ലങ്കയിൽ പോയി വരുമ്പോൾ ആർക്കും ഒരു സംശയം തോന്നാം. സത്യത്തിൽ ശ്രീരാമനും ബാലി സുഗ്രീവന്മാരുമായി ഈ ലങ്കയ്ക്കു ബന്ധം വല്ലതുമുണ്ടോ. കാരണം ലങ്കയുടെ ഇരു കരയിലും കുരങ്ങന്മാരുടെ കൂട്ടമുണ്ട്.
ഇക്കരെ വള്ളിക്കാവു ക്ഷേത്രത്തിലും അക്കരെ വെണ്മണി ശാർങ ക്ഷേത്രത്തിലും കുരങ്ങന്മാരുടെ താവളമായ കാടുകളുണ്ട്. അപ്പോ വീണ്ടും സംശയം. അല്ല ഇതു തന്നെയാണോ ശരിക്കും ലങ്ക?