മകളെ ഐഐടിയിൽ പഠിക്കാൻ വിട്ടത് എന്റെ തെറ്റാണ്. പഠനത്തിനുവേണ്ടി ചെലവാക്കിയ ലക്ഷങ്ങൾ സ്ത്രീധനമായി കൊടുത്തിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു. ഡൽഹിയിൽ എയിംസിലെ പോസ്റ്റ്മോർട്ടം നടക്കുന്ന മുറിക്കുപുറത്തുനിന്നു വിലപിക്കുന്നത് ഒരച്ഛൻ. ഇക്കഴിഞ്ഞദിവസം ഐഐടി ക്യാംപസിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഗവേഷക വിദ്യാർഥിനി മഞ്ജുള ദേവകിന്റെ പിതാവ്.
അമേരിക്കൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെ ഉന്നത പഠനമെന്ന മോഹവുമായാണ് മഞ്ജുള ഇന്ത്യയിൽ എത്തുന്നതും പ്രശസ്തമായ ഡൽഹി ഐഐടിയിൽ ഗവേഷണത്തിനു ചേരുന്നതും. ജലസ്രോതസ്സുകളെക്കുറിച്ചുള്ള ഗവേഷണം അവസാനഘട്ടത്തോടടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ചൊവ്വാഴ്ച മഞ്ജുളയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഫോൺ സന്ദേശത്തെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ക്യാംപസിലെ നളന്ദ അപാർട്മെന്റിലെ മുറി തുറന്നു അകത്തു കയറിയപ്പോഴേക്കും മഞ്ജുളയുടെ ശരീരം നിർജീവമായിരുന്നു.
പ്രാഥമിക പരിശോധയിൽ ആത്മഹത്യയെന്നാണു പൊലീസിന്റെ നിഗമനം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞും ക്യാംപസിൽ സന്തോഷവതിയായി കാണപ്പെട്ടിരുന്നു മഞ്ജുളയെ. ഞായറാഴ്ച അമ്മയെ വിളിച്ചു സംസാരിക്കുമ്പോഴും നേരിയ വിഷാദം പോലും വാക്കുകളിൽ ഇല്ലായിരുന്നു. കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല തങ്ങളുടെ പ്രിയപ്പെട്ട കുട്ടി ജീവൻ വെടിഞ്ഞുവെന്ന്.
മകളുടെ ശരീരത്തിനു കാത്തുനിൽക്കുമ്പോൾ കണ്ണീരടക്കാൻ കഴിയാതെ അച്ഛനും അമ്മയും പൊട്ടിക്കരയുന്നു. അവരുടെ വാക്കുകളിൽ ജീവിതത്തിന്റെ ഉയരങ്ങളിൽ എത്താൻ ആഗ്രഹിച്ച സമർഥയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ ദുരന്തമുണ്ട്.ആത്മഹത്യയാണെങ്കിൽതന്നെ അതിലേക്കു നയിച്ച ദുരൂഹസാഹചര്യങ്ങളിലേക്കുള്ള സൂചനയും.