മയിലുകൾ ഇണചേരാറില്ലെന്ന രാജസ്ഥാൻ ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ്മയുടെ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ട്രോളുകളുടെ പെരുമഴയാണ് ഇതിനെതിരെ ഇറങ്ങുന്നത്. ഇണകളെ ആകർഷിക്കാനായി മാത്രം പീലിവിരിച്ചാടുന്ന ആൺമയിലിനെക്കുറിച്ചാണ് ജസ്റ്റിസിന്റെ 'ബ്രഹ്മചാരി' പരാമർശമെന്നതാണ് ഏറെ രസകരമായ സംഗതി. ഇണ ചേരുന്ന കാലങ്ങളിൽ ഒന്നിലധികം പെൺമയിലുകളോടൊത്തു ഇണചേരുന്നവരാണ് ആൺമയിലുകൾ എന്നതാണ് വസ്തുത. മയിലുകളെക്കുറിച്ചുള്ള പഠനങ്ങളിലും ഇതിനേക്കുറിച്ചു പരാമർശമുണ്ട്.
പീലിയുടെ ഭംഗി നോക്കിയാണ് പെൺമയിലുകൾ ആൺ മയിലുകളെ തെരെഞ്ഞെടുക്കുന്നത്. വസന്തകാലത്തിന്റെ മധ്യത്തിലാണ് മയിലുകൾ സാധാരണയായി ഇണചേരുന്നത് . സീസണിൽ ആൺമയിലുകൾക്കായി പെൺമയിലുകൾ തമ്മിലുള്ള കലഹവും പതിവാണ്. മറ്റു പെൺമയിലുകളെ അകറ്റാനായി തുടർച്ചയായി ഇണ ചേരുന്ന പെൺമയിലുകളുമുണ്ട്. ഇണചേരുമ്പോൾ ക്ലോകയിലൂടെ പെൺമയിലിന്റെ ഗർഭപാത്രത്തിലെത്തുന്ന ബീജം അണ്ഡവുമായി ചേർന്നാണ് മുട്ടകളായി രൂപം കൊള്ളുന്നത്. ഒരു തവണ 2 മുതൽ 6 വരെ മുട്ടകളാണ് പെൺമയിലുകൾ ഇടുന്നത്.മുപ്പതു ദിവസം അടയിരുന്നാണ് പെൺമയിലുകൾ മുട്ട വിരിയിക്കുന്നത്.
ഇങ്ങനെ ഇണചേരലിൽ ഡിപ്ലോമയെടുത്ത മയിലുകളെയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ്മ നിത്യ ബ്രഹ്മചാരികളെന്നു വിശേഷിപ്പിച്ചത്. എന്തുകൊണ്ടു പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്ന നിലപാടിനെ സാധൂകരിക്കാനായിരുന്നു മയിലിനെ ഉദാഹരണമായി ജസ്റ്റിസ് കൂട്ടുപിടിച്ചത്. ആൺ മയിലുകൾ നിത്യ ബ്രഹ്മചാരികളാണ്. അവ ഒരിക്കലും പെൺമയിലുകളുമായി ഇണചേരാറില്ല. അവയുടെ കണ്ണുനീരിലൂടെയാണ് പെൺമയിലുകൾ പ്രജജനം നടത്തുന്നത്. ജസിറ്റിസിന്റെ മയിലുകളെക്കുറിച്ചുള്ള ഈ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ആൺ മയിലുകൾ നിത്യ ബ്രഹ്മചാരികളായതുകൊണ്ടു മാത്രമാണ് ഭഗവാൻ ശ്രീകൃഷ്ണൻ മയിപ്പീലി ചൂടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു
ഹൈക്കോടതി ജസ്റ്റിസ് പദവിയിൽ നിന്നു വിരമിക്കുന്ന ദിവസമായിരുന്നു പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അദ്ദേഹം ശുപാർശ ചെയ്തത്. കന്നുകാലി നിയന്ത്രണം സംബന്ധിച്ച് രാജസ്ഥാനിൽ നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഈ നിലപാടറിയിച്ചത്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണമെന്നും ഗോവധത്തിനു ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നുമാണ് കോടതി ശുപാർശ ചെയ്തത്.