തമിഴ്നാട് സെൻസർ ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സെൻസർ ബോർഡിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സിനിമകളിലെ അനാവശ്യ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ നിയമ നിർമാണം നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്ത മകൾ സഹപാഠിയോടൊപ്പം ഒളിച്ചോടിപ്പോയതിനെ തുടർന്നു നാഗപട്ടണം സ്വദേശിനി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണു സെൻസർ ബോർഡിനെതിരെ വിമർശനവുമായി ജസ്റ്റിസ്മാരായ എസ്.നാഗമുത്തുവും അനിത സമ്പത്തും രംഗത്തു വന്നത്.
കേസുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിലെ റീജനൽ ഓഫിസർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. സിനിമകളുടെ ഉള്ളടക്കം വ്യക്തമായി പരിശോധിച്ച ശേഷമാണു തങ്ങൾ സർട്ടിഫിക്കറ്റുകൾ നൽകുന്നതെന്നു സത്യവാങ്മൂലത്തിൽ റീജനൽ ഓഫിസർ അറിയിച്ചു. കുട്ടികളെയും മുതിർന്നവരെയും തെറ്റായി സ്വാധീനിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്ഥനെ നിയമിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്താണു കോടതി കേസ് അവസാനിപ്പിച്ചത്. പത്താം ക്ലാസിൽ മികച്ച മാർക്ക് നേടി വിജയിച്ച തന്റെ മകൾ സഹപാഠിയോടൊപ്പം ഒളിച്ചോടിയെന്നും മകളെ തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടു നാഗപട്ടണം സ്വദേശിനി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി കോടതി മാർച്ച് 20നു തീർപ്പാക്കിയിരുന്നു.
2015 മേയ് 26നു വീട്ടിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടി പിന്നീട് ഗർഭിണിയായി. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി നൽകിയ മൊഴി പ്രകാരം തമിഴ് സിനിമകളിലെ കഥകളിൽ നിന്നാണു സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒളിച്ചോടാനുള്ള പ്രേരണ ലഭിച്ചത്. ഇതെ തുടർന്നാണു സെൻസർ ബോർഡ് ഉദ്യോഗസ്ഥരോട് കോടതി വിശദീകരണം ചോദിച്ചത്.