മരിച്ചയാളുകളുടെ ഫെയ്സ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ ആർക്കും അനുവാദമില്ലെന്ന് ജർമൻ കോടതിയുടെ വിധി. മരിച്ചു പോയ മകളുടെ ഫെയ്സ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കമ്പനി അനുവാദം നൽകണമെന്ന ജർമൻ വനിതയുടെ ആവശ്യം ഫ്രാങ്ക്ഫുർട് കോടതി തള്ളി. ഒരു വ്യക്തിയുടെ സ്വകാര്യതയെ മരണശേഷവും മാനിക്കണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
2012 ൽ ബെർലിനിൽ ഒരു വാഹനാപകടത്തിലാണ് മകൾ മരിച്ചത്. അപകടമാണോ ആത്മഹത്യയാണോ എന്നു പരിശോധിക്കാനാണ് ഫെയ്സ്ബുക് അക്കൗണ്ട് നോക്കുന്നതെന്നായിരുന്നു അമ്മയുടെ വാദം. എന്നാൽ ഫെയ്സ്ബുക് ഈ ആവശ്യം തള്ളി. 2015ൽ ബെർലിനിലെ പ്രാദേശിക കോടതി അമ്മയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. മകളുടെ ഫെയ്സ്ബുക് കോൺടാക്ടുകൾ പരിശോധിച്ചാൽ മരണകാരണം കണ്ടെത്താനാകുമെന്നും കോടതി പറഞ്ഞു.
പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ സ്വകാര്യത എന്ന വാദം ജർമൻ നിയമങ്ങൾ അനുസരിച്ച് നിലനിൽക്കുന്നതല്ലെന്നും മാതാപിതാക്കൾക്ക് അക്കൗണ്ട് തുറക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ വിധിയാണ് ഇപ്പോൾ മേൽക്കോടതി തള്ളിയത്. കുട്ടിയുടെ മരണത്തോടെ അവളെ സംരക്ഷിക്കേണ്ട ചുമതല മാതാപിതാക്കൾക്കില്ലാതായെന്നും സ്വകാര്യതയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നു എന്നും ഫ്രാങ്ക്ഫുർട് കോടതി പറഞ്ഞു.