ജേക്കബ് തോമസിന്റെ ആവശ്യപ്രകാരം ആ കേസ് അന്വേഷിച്ചത് ലോക്നാഥ് ബഹ്റയാണ്. ആലപ്പുഴയിലെ തയ്യിൽ ബേബി എന്നയാളുടെ മകൾ ഡെയ്സിയെക്കുറിച്ചായിരുന്നു അന്വേഷണം. രണ്ടുപെണ്ണു കണ്ട് തൊട്ടടുത്ത ഞായറാഴ്ചയാണ് ജേക്കബ് തോമസ് ആലപ്പുഴയിലെത്തി ഡെയ്സിയെ പെണ്ണു കാണുന്നത്. കണ്ടിഷ്ടപ്പെട്ടെങ്കിലും പെണ്ണിന് ഒരിക്കൽ കൂടെ കാണണമെന്ന് താൽപര്യം. അടുത്തയാഴ്ച ഒരു തവണ കൂടി കണ്ടു. 1987 ഡിസംബർ ആറിന് ഒത്തുകല്യാണം. 1988 ജനുവരി മൂന്നിന് വിവാഹം.
വിവാഹത്തിനു മുന്നേയുള്ള പതിവ് അന്വേഷണം നടത്താൻ ജേക്കബ് തോമസ് ഏൽപിച്ചത് ബാച്ച്മേറ്റും സുഹൃത്തുമായിരുന്ന ലോക്നാഥ് ബഹ്റയെ. അന്ന് ലോക്നാഥ് ബഹ്റ ആലപ്പുഴയിൽ എഎസ്പിയാണ്. ജേക്കബ് തോമസ് വടകരയിലും. അതുകൊണ്ടാണ് അന്വേഷണത്തിന് സുഹൃത്തിനെ തന്നെ ഏൽപിച്ചത്. അന്വേഷണമൊക്കെ നടത്തി. പെൺകുട്ടിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും നല്ല റിപ്പോർട്ടു തന്നെ നൽകി. ഒപ്പം ഒരു ഉപദേശവും. ‘‘ജാക്കീ, ഒരു പെണ്ണിനെ കല്യാണം കഴിക്കാൻതീരുമാനിച്ചാൽ പിന്നെ കൂടുതൽ അന്വേഷിക്കാൻ പോകരുത്. പിന്നെ നീ പറഞ്ഞതുകൊണ്ട് ഞാൻ അന്വേഷിച്ചിട്ടുണ്ട്.’’
ജേക്കബ് തോമസിന്റെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയിലാണ് അദ്ദേഹം ഈ സംഭവം പറയുന്നത്. ഈരാറ്റുപേട്ടയിലെ തീക്കോയി എന്ന കാർഷിക ഗ്രാമത്തിൽ നിന്ന് സ്രാവുകൾക്കൊപ്പം നീന്താനിറങ്ങിയ കഥയും അനുഭവങ്ങളുമാണ് അദ്ദേഹം തന്റെ ആത്മകഥയിലൂടെ പങ്കുവയ്ക്കുന്നത്. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിന്റെ പ്രകാശനം വിവാദത്തിലാകുകയും പ്രകാശന ചടങ്ങ് മാറ്റിവയ്ക്കുകയും ചെയ്ത് വാർത്തയിൽ നിറഞ്ഞിരുന്നു.