മെയ് മാസത്തിൽ ഇന്ത്യൻ സംഗീത ലോകത്ത് സംഭവിച്ച ഏറ്റവും വലിയ സംഭവം ജസ്റ്റിൻ ബീബറുടെ സംഗീത പരിപാടിയാണ്. എന്നാൽ അതിനൊപ്പം ഒന്നുകൂടിയുണ്ട്. ഒരു മ്യൂസിക് വിഡിയോ. ആസ്വാദന തലം ആപേക്ഷികമാണെങ്കിലും പരിചയപ്പെടുത്തലിന് ഒരു സന്തോഷ് പണ്ഡിറ്റ് വിഡിയോ പോലുണ്ടിത് എന്നു പറയാതെ വയ്യ. ആലാപനത്തിലെ അഭംഗിയാണ് വിഡിയോയെ പ്രശസ്തമാക്കിയത്. ധിഞ്ചക് പൂജ എന്ന പാട്ടുകാരിയുടേതാണ് ഈ പാട്ട്. ഗാനത്തിന്റെ പേര് 'സെൽഫി മേൻ ലേലി ആജ്' എന്നാണ്. പൂജയുടെ സെൽഫികളാൽ നിറഞ്ഞൊരു സംഗീത വിഡിയോയാണിത്. സമൂഹമാധ്യമങ്ങളിലും ട്രോൾ ലോകത്തുമൊക്കെ കുറേ ദിവസമായി കറങ്ങി നടക്കുകയാണ് ഈ പാട്ട്. സെൽഫി ഭ്രാന്തൻമാരുടെ ആസ്ഥാന ഗാനമായി മാറുകയാണീ പാട്ട്.
വലിയ താരമൂല്യം ഒന്നുമില്ലാത്ത ധിൻചകിന്റെ മ്യസിക് വിഡിയോ വെറും രണ്ടാഴ്ചകൊണ്ട് ഒരു കോടിയിലധികം പേരാണ് യുട്യൂബ് വഴി കണ്ടത്. ധിൻചക് കൂട്ടുകാരോടൊപ്പം സെൽഫിയെടുത്ത് ആഘോഷിച്ചു നടക്കുന്നതാണ് വിഡിയോയിലുള്ളത്. ധിന്‍ചക് സ്റ്റൈലിഷ് ലുക്കിലാണ്. ഇതിനു മുൻപ് സ്വാഗ് വാലി തോപി, ദാരു എന്നീ സംഗീത വിഡിയോകളും ധിൻചക് പുറത്തിറക്കിയിട്ടുണ്ട്. 67000ൽ അധികം പേർ ധിൻചകിന്റെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്. നല്ലൊരു ഗായികയായ ധിൻചകിന് വിനയായത് മോശം വരികളാണ്. അരോചകം എന്നാണ് പലരും ഈ പാട്ടു കണ്ടതിനു ശേഷം വരികളെ വിശേഷിപ്പിച്ചത്. പക്ഷേ ഇന്റർനെറ്റിൽ ട്രെൻഡ് ആയി ധിൻചകും ഈ പാട്ടും.
ഇതിനിടയിൽ ഏതോ ഒരു വിരുതൻ ടെലിവിഷൻ ഷോയുടെ അവതരണത്തിലൂടെ ചർച്ചകളിലും ട്രോളുകളിലും ഇടം നേടിയ അർണബ് ഗോസ്വാമി ധിൻചകിനെ കണ്ടാൽ എന്ന പേരിൽ ഒരു വിഡിയോ വരെ തയ്യാറാക്കി. ഇതും പോരാഞ്ഞ് ധിൻചക് പൂജയുടെ ലൈവ് പരിപാടി നടക്കുന്നുവെന്ന മട്ടില്‍ ഫെയ്സ്ബുക്കിലൊരു പേജും തുടങ്ങി. 7500 രൂപയാണ് ടിക്കറ്റ് വിലയായി നിശ്ചയിച്ചത്. പാട്ടിനെ ട്രോളിയവർ പരിപാടിയേയും വെറുതെ വിടില്ലല്ലോ. ലൈവ് പരിപാടിയെ കുറിച്ചുള്ള കമന്റുകൾ വന്നു തുടങ്ങി വൈകാതെ അറിഞ്ഞു ഇതാരോ പറ്റിയ്ക്കാൻ ചെയ്തതാണെന്ന്.
ഇതൊക്കെയാണെങ്കിലും ട്വിറ്ററിൽ താത്വികമായ ട്വീറ്റുകളാണ് പലപ്പോഴും ധിന്‍ചക് ചെയ്യാറ്. എന്തായാലും നെഗറ്റീവ് പബ്ലിസിറ്റി യുട്യൂബ് വഴി പ്രശസ്തരാകാൻ ആളുകളെ എങ്ങനെ സഹായിക്കുന്നു എന്നതിനൊരു ഉദാഹരണമാകുകയാണ് ഈ വിഡിയോ.