മോഷ്ടാവെന്നു മുദ്രകുത്തി പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആകെയുള്ള കിടപ്പാടം വിൽക്കേണ്ടി വന്ന വീട്ടമ്മയ്ക്കു ജനകീയ കൂട്ടായ്മയിൽ നിർമിച്ച വീട് ഇന്നു കൈമാറും. മോഷണക്കുറ്റത്തിൽ പൊലീസ് ഭീഷണിപ്പെടുത്തിയതോടെ അപമാനവും ഭയവും മൂലം ആകെയുള്ള രണ്ടു സെന്റ് കിടപ്പാടം വിറ്റു ‘തൊണ്ടിമുതൽ’ കൈമാറേണ്ടി വന്ന വരാപ്പുഴ ചിറയ്ക്കകം ഭഗവതിപറമ്പ് വീട്ടിൽ പരേതനായ മണിയുടെ ഭാര്യ രാധ (70)യ്ക്കാണു വാസയോഗ്യമായ പുതിയ വീടു ലഭിക്കുന്നത്. സിപിഎം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ ഇ.പി. ജയരാജൻ വീടിന്റെ താക്കോൽ കൈമാറും.
ഒൻപതു മാസം മുൻപാണു സംഭവം. വരാപ്പുഴയിലെ ഒരു ഇരുമ്പുകടയിൽ നിന്നു 37,000 രൂപ നഷ്ടമായതിന്റെ പേരിലാണു പൊലീസ് രാധാമണിയുടെ പേരിൽ കേസെടുത്തത്. പലകുറി ചോദ്യം ചെയ്തെങ്കിലും പണം എടുത്തിട്ടില്ലെന്നു രാധ തറപ്പിച്ചു പറഞ്ഞു. എന്നാൽ, പൊലീസ് ഇതു ചെവിക്കൊണ്ടില്ല. വീടു വിറ്റിട്ടാണെങ്കിലും ഉടൻ പണം തിരിച്ചു നൽകണമെന്നു പൊലീസ് രാധയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അപമാനവും ഭയവും താങ്ങാനാകാതെ ഇവർ ആകെയുള്ള രണ്ടു സെന്റ് സ്ഥലം വിൽക്കാൻ കരാർ ഉറപ്പിക്കുകയായിരുന്നു. 50,000 രൂപ അഡ്വാൻസ് വാങ്ങി പൊലീസ് പറഞ്ഞ തുക സ്റ്റേഷനിൽവച്ചു കൈമാറി.
രണ്ടാഴ്ചയ്ക്കു ശേഷം പറവൂർ എസ്ഐ പിടികൂടിയ ഒരു മോഷ്ടാവിനെ ചോദ്യം ചെയ്തപ്പോഴാണു വരാപ്പുഴയിലെ കടയിൽ നിന്നു 37,000 രൂപ മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചത്. ഇതോടെ രാധാമണി നിരപരാധിയാണെന്നു വ്യക്തമായി. തുടർന്നു ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാധാമണിയുടെ വീടു പുതുക്കി നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. അകാരണമായി കേസ് ചുമത്തി പീഡിപ്പിച്ചതിനു പരിഹാരമായി പൊലീസ് വെൽഫെയർ ഫണ്ടിൽ നിന്ന് ഇവരെ സഹായിക്കാനായി തുക അനുവദിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണു 650 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ വീടു നിർമിച്ചത്.