പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ആരാധകനായ ‘ചാച്ച ഷിക്കാഗോ’യുടെ പിന്തുണ ഇത്തവണ ഇന്ത്യയ്ക്ക്. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യ– പാക്കിസ്ഥാൻ കളമൊരുങ്ങവേ ഇന്ത്യ തന്റെ സ്വന്തം നാടിനെക്കാൾ ഏറെ മുന്നിലാണെന്നു കറാച്ചിയിൽ ജനിച്ചു ഷിക്കാഗോയിൽ ജീവിക്കുന്ന മുഹമ്മദ് ബഷീർ പറയുന്നു.
സച്ചിൻ തെൻഡുൽക്കറിന്റെ കടുത്ത ആരാധകനായ സുധിർ ഗൗതവുമായി ഏറെ അടുപ്പമുണ്ടു ചാച്ചയ്ക്ക്. മൽസരത്തിനുണ്ടോയെന്ന് അന്വേഷിച്ചു സുധിർ വിളിച്ചിരുന്നുവെന്നു ചാച്ച പറയുന്നു.
‘‘ റമസാൻ മാസമായതുകൊണ്ടു മൽസരത്തിന്റെ വേളയിൽ മക്കയിലാവും. കുടുംബവുമൊന്നിച്ചു പോകാൻ ഏറെ നേരത്തെ പരിപാടിയിട്ടതാണ്. ഒരു മാസം അവിടെയാവും. 2011ൽ മൊഹാലിയിൽ ഇന്ത്യ– പാക്കിസ്ഥാൻ മൽസരത്തിനുശേഷം ഈ ടീമുകൾ തമ്മിലുള്ള ഒറ്റ മൽസരവും നഷ്ടമാക്കിയിട്ടില്ല. ഇത്തവണ പക്ഷേ, രക്ഷയില്ല.’’– ചാച്ച പറയുന്നു.
ധോണിയുടെയും കടുത്ത ആരാധകനാണു മുഹമ്മദ് ബഷീർ. എങ്കിലും പാക്കിസ്ഥാനു വേണ്ടിയാണ് ഇതുവരെ ആർത്തുവിളിച്ചത്. എന്നാൽ ഇനി താൻ ഇന്ത്യൻ ടീമിന്റെ കൂടെയാണെന്നു ചാച്ച വ്യക്തമാക്കി. ‘‘ ഞാൻ ഇപ്പോഴും പാക്കിസ്ഥാനെ സ്നേഹിക്കുന്നു. എന്നാൽ ഞാൻ ഇന്ത്യയെ കൂടുതൽ സ്നേഹിക്കുന്നു.
ഭാര്യയുടെ നാടായ ഇന്ത്യയിലേക്ക് എല്ലാവർഷവും പോകുന്നുണ്ട്. എന്നാൽ പാക്കിസ്ഥാനിലേക്കു പോകാൻ മടിയാണ്. എനിക്കു കൂടുതൽ സുരക്ഷിതത്വം തോന്നുന്നത് ഇന്ത്യയിലാണ്.’’– ചാച്ച വ്യക്തമാക്കി. ധോണി, കോഹ്‌ലി, യുവരാജ് തുടങ്ങി താരസമ്പന്നമായ ഇന്ത്യൻ നിരയുമായി താരതമ്യപ്പെടുത്തിയാൽ പാക്കിസ്ഥാൻ ഏറെ പിന്നിലാണെന്നും അദ്ദേഹം പറയുന്നു.