തെങ്ങിൽനിന്നു നീര മാതൃകയിൽ മധുരക്കള്ള് ഉൽപാദിപ്പിച്ചു സംസ്ഥാനത്തെ നക്ഷത്ര ഹോട്ടലുകൾ വഴി വിതരണം ചെയ്യാൻ സംസ്ഥാന നാളികേര വികസന കോർപറേഷൻ സർക്കാരിനു പദ്ധതി സമർപ്പിച്ചു.
രണ്ടു മുതൽ നാലു വരെ ശതമാനം മാത്രം വീര്യമുള്ള മധുരക്കള്ള് വിപണിയിലെത്തിക്കുന്നതോടെ നാളികേര കർഷകർക്കു മികച്ച വരുമാനവും ചെത്തു തൊഴിലാളികൾക്കു ജോലിയും ഉറപ്പാക്കാനാകുമെന്നു കോർപറേഷൻ എംഡി ആയിരുന്ന ബിജു പ്രഭാകർ സർക്കാരിനു സമർപ്പിച്ച പദ്ധതി രൂപരേഖയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ പുതിയ മദ്യനയത്തിൽ ഇക്കാര്യം ഉൾപ്പെടുത്തുമെന്നാണു സൂചന.
നേരത്തേ സർക്കാർ നിയോഗിച്ച ഉദയഭാനു കമ്മിഷൻ റിപ്പോർട്ടിൽ ആരോഗ്യത്തിനു ഹാനികരമല്ലാത്തതും എല്ലാത്തരക്കാർക്കും ഉപയോഗിക്കാവുന്നതുമായ മധുരക്കള്ളിന്റെ ഉൽപാദനവും വിതരണവും പ്രോൽസാഹിപ്പിക്കണമെന്നു ശുപാർശ ചെയ്തിരുന്നു.
ചെത്തുതൊഴിലാളികളും തെങ്ങ് ഉടമസ്ഥരും ചേർന്ന കമ്പനി വഴി ഉൽപാദിപ്പിക്കുന്ന മധുരക്കള്ള് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരത്തോടെ നേരിട്ടു വിതരണം ചെയ്യാനാണു നാളികേര കോർപറേഷന്റെ പദ്ധതി.
10 തെങ്ങുള്ള കർഷകനു പ്രതിമാസം 7500 രൂപയും പ്രതിദിനം 20 തെങ്ങു ചെത്തുന്ന തൊഴിലാളിക്ക് 25,000 രൂപ മാസവരുമാനവും ലഭിക്കുമെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തിൽ കെടിഡിസി ബീയർ പാർലറുകൾ വഴിയും പിന്നീടു നക്ഷത്ര ഹോട്ടലുകൾ വഴിയുമായിരിക്കും വിതരണം.
ടൂറിസം രംഗത്തും മധുരക്കള്ള് വലിയനേട്ടമുണ്ടാക്കുമെന്നു കോർപറേഷൻ റിപ്പോർട്ടിൽ പറയുന്നു. ഗോവയിലെ ഫെനി, ശ്രീലങ്കയിലെ കോക്കനട്ട് അരാക്ക് എന്നിവ പോലെ മധുരക്കള്ള് ടൂറിസം ഉൽപന്നമാക്കി മാറ്റാം. സർക്കാരിന്റെ മദ്യവർജനമെന്ന ലക്ഷ്യം നേടാനും മധുരക്കള്ള് സഹായിക്കും.
മധുരക്കള്ള് വിൽപന സംബന്ധിച്ചു പ്രായോഗികപഠനം നടത്താൻ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ ടോഡി പാർലർ തുടങ്ങി പാലക്കാട് ജില്ലയിൽനിന്ന് 10,000 ലീറ്റർ മധുരക്കള്ളു സംഭരിച്ചു വിൽപന നടത്താൻ താൽക്കാലിക അനുമതി വേണമെന്നും കോർപറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അബ്കാരി നിയമത്തിൽ കള്ള് കാനുകളിലാക്കി വിൽക്കാൻ കെടിഡിസിക്ക് അനുമതിയുണ്ട്. നാളികേര കോർപറേഷനു കൂടി അനുമതി നൽകി നിയമം ഭേദഗതി ചെയ്യണം.
നിയമപ്രകാരം ടു സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിൽ കാനിലാക്കിയ കള്ള് വിൽക്കാൻ അനുമതിനൽകാൻ സർക്കാരിനു കഴിയും. ഇതു ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾ എന്നാക്കി ഭേദഗതി ചെയ്യണമെന്നും കോർപറേഷൻ ആവശ്യപ്പെട്ടു.