സൗന്ദര്യവർധക ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തരികൾ സുരക്ഷിതമല്ലെന്നു ദ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) വ്യക്തമാക്കിയിട്ടുള്ളതായി കേന്ദ്രസർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
പ്ലാസ്റ്റിക് തരികളുടെ (മൈക്രോബീഡ്‌സ്) നിർമാണം, ഇറക്കുമതി, ഇതു കലർന്ന വിവിധ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിൽപന എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ടു ഡൽഹിയിലെ അഭിഭാഷകൻ അശ്വനികുമാർ ഹരിത ട്രൈബ്യൂണലിനു നൽകിയ ഹർജിയോടു പ്രതികരിച്ചാണു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ബിഐഎസ് മേയ് 16നു പുറത്തിറക്കിയ രേഖ ഹാജരാക്കിയത്.
സൗന്ദര്യവർധക ഉൽപന്നങ്ങളിൽ വിലക്കിയ വസ്തുക്കളുടെ പട്ടികയിലാണു ബിഐഎസ് പ്ലാസ്റ്റിക് തരികൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് കലർന്ന സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പരിശോധന നടത്താൻ ജസ്റ്റിസ് ജവാദ് റഹീമിന്റെ നേതൃത്വത്തിലുള്ള എൻജിടി ബെഞ്ച് നേരത്തേ സർക്കാരിനു നിർദേശം നൽകിയിരുന്നു.
വ്യക്തിയുടെ ആരോഗ്യത്തിനു ഹാനികരമാണെന്നതിനു പുറമേ പ്ലാസ്റ്റിക് തരികൾ ജലാശയങ്ങൾ മലിനമാക്കുമെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.