എന്തിനാണ് ഇങ്ങനെ ഭക്ഷണം കഴിക്കാതെ നോമ്പെടുക്കുന്നതെന്ന് എപ്പോഴെങ്കിലു ചിന്തിച്ചിട്ടുണ്ടോ? നോമ്പ് പുണ്യമാണ്, റമസാൻ കാലത്ത് നാം സ്വയം നവീകരിക്കുകയാണ്, നോമ്പ് അതിലേക്കുള്ള വഴിയാണ്. ആരോഗ്യപരമായും ആത്മീയപരമായും ഉയരാനുള്ള അവസരം. ഇതൊക്കെ എല്ലാവർക്കും അറിയാം.
എന്നാൽ അതിനെല്ലാമപ്പുറം നോമ്പിന് മാനുഷികമുഖം കൂടിയുണ്ട്. വിശപ്പിന്റെ വിളി അഥവാ ഭക്ഷണത്തിന്റെ വില അറിയാനുള്ള അവസരം.
അന്യന്റെ വിശപ്പിനെ തന്റേതായി അറിയാനുള്ള, ഒരുനേരത്തെ ആഹാരം ഇല്ലാത്തവന്റെ വേദനയോട് താദാത്മ്യം പ്രാപിക്കാനുള്ള അവസരം. സ്നേഹവും സഹാനുഭൂതിയും സഹായസന്നദ്ധതയും റമസാന്റെ മുഖമുദ്രയാണ്. വെറും അനുഷ്ഠാനം മാത്രമല്ല അത്. ഒരു കാഴ്ചപ്പാടും ജീവിത രീതിയുമാണ് അത്. അല്ലെങ്കിൽ അങ്ങനെ വളർത്തിയെടുക്കേണ്ട ഒന്ന്. മത, ജാതി, വർഗ, വർണ, ഭാഷ, ദേശ ഭേദങ്ങൾക്കപ്പുറം മാനവികതയുടെ ഒരു കാഴ്ചപ്പാടാണ്, ഒരു സാമൂഹിക പ്രവർത്തനമാണ് നോമ്പ്.
അനുഭവിച്ചറിയാത്ത വിശപ്പ്
സുഭിക്ഷമായി നോമ്പ് തുറക്കുമ്പോൾ അയൽക്കാരൻ പട്ടിണിക്കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യതകൂടി നമുക്കുണ്ടെന്നാണ് വിശ്വാസം. നമ്മിലെത്ര പേർ അങ്ങനെ അന്യന്റെ വിശപ്പിനെക്കുറിച്ച് ഓർക്കാറുണ്ട്...?
നോമ്പുകാലത്ത് കേട്ട ഒരു കഥയുണ്ട്. പട്ടിണികൊണ്ടു വലഞ്ഞ ഒരു സൊമാലിയൻകുട്ടി ഗൾഫിൽനിന്നുള്ള പണ്ഡിതനോടു ചോദിച്ചുവത്രേ... ‘ഭക്ഷണമില്ലാത്ത കാരണം ഞങ്ങൾക്കു നോമ്പുതുറക്കാൻ കഴിയുന്നില്ല. ഞങ്ങൾക്കു മുഴുവൻ സമയവും പട്ടിണിയാണ്. നോമ്പുതുറക്കുന്നില്ല എന്ന കാരണംകൊണ്ട് നോമ്പിന്റെ ഫലം ലഭിക്കാതിരിക്കുമോ...?’ അതുകേട്ട് ആ പണ്ഡിതൻ പൊട്ടിക്കരഞ്ഞത്രെ.
സൊമാലിയയെപ്പോലെ കഠിനമല്ലെങ്കിലും പട്ടിണിക്കാരായ പലരും നമുക്കു ചുറ്റുമുണ്ട്. നമ്മിലെത്രപേർ അവരെ കാണാറുണ്ട്. പഴവർഗങ്ങളും, വറുത്തതും പൊരിച്ചതും, അപ്പവും കറിയും പിന്നെ ഇത്തിരി തരിയും മരുന്നുകഞ്ഞിയും എല്ലാം ചേർത്ത് നോമ്പുതുറ ആഘോഷമാക്കുന്നതിനിടയ്ക്ക് നമുക്കവരെ കാണാൻ സാധിക്കാറുണ്ടോ...? ലളിതവും ആരോഗ്യകരവുമായിരുന്നു നമ്മുടെ പൂർവികരുടെ നോമ്പുതുറ. ഇന്നു പലപ്പോഴും ആവശ്യത്തിലേറെ ഭക്ഷണം നോമ്പുകാലത്ത് നാം ഉപയോഗിക്കാറുണ്ട്. ഇഫ്താർ വിരുന്നുകൾക്കു ശേഷം എത്രയേറെ ഭക്ഷണമാണ് പലപ്പോഴും പാഴാകുന്നത്. ഇത് അർഹിക്കുന്നവന്റെ കൈകളിലേക്കെത്തിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ ആ നോമ്പും നോമ്പുതുറയും വ്യർഥമാണ്.
ക്ഷമയും മിതത്വവും
നോമ്പുകാരന്റെ ജീവിതചര്യ പ്രഭാതംമുതൽ പ്രദോഷം വരെയുള്ള പട്ടിണിയല്ല. ശരീരത്തിനും മനസ്സിനും നോമ്പ് വേണം. ചിന്തകളോ, പ്രവൃത്തികളോ അതിരുവിടരുത്. ക്ഷമയും മിതത്വവും ശീലിക്കണം, പാലിക്കണം. വയറിന്റെ നോമ്പവസാനിച്ചാലും ഈ ചര്യകൾ തുടരണം. ഈ നോമ്പുകാലം നമുക്ക് അതേക്കുറിച്ച് ചിന്തിക്കാം... ജാതിയും മതവും നോക്കാതെ വിശക്കുന്നവനെ കാണാം. അവന്റെ പാത്രത്തിലേക്ക് അറിഞ്ഞ് അന്നം വിളമ്പാം. ഭൂമിയിൽ ആരുടെയും കണ്ണീരു വീഴാത്ത ഒരു നല്ല നാളേക്കായി നമുക്കു നോമ്പുനോക്കാം.