കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. പാവം പശുവിനെയും ബീഫിനെയും മുന്നിൽ നിർത്തിയാണ് ഇന്ന് തിരഞ്ഞെടുപ്പു യുദ്ധത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും പോരാട്ടം. പശുവിനെ കൊന്ന് ഇറച്ചിയാക്കുന്ന കാര്യത്തിൽ എന്തഭിപ്രായം പറയുമെന്നാലോചിച്ച് രാഷ്ട്രീയപാർട്ടികൾക്കിടയിലും കനത്ത ഭിന്നത. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം ഏറ്റുമുട്ടലുകൾക്കിടയിലൂടെ എല്ലാറ്റിനുമൊരു പരിഹാരവുമായി ശാസ്ത്രം നേരത്തെ തന്നെ രംഗപ്രവേശനം നടത്തിയതാണ്.
പശുവിനെ കൊല്ലാതെ തന്നെ അതിന്റെ ഇറച്ചിയെടുത്ത് കഴിക്കാവുന്ന സംവിധാനമാണ് അണിയറയിലൊരുങ്ങുന്നത്. ഇക്കാര്യം നേരത്തെത്തന്നെ കണ്ടുപിടിച്ചതാണ്. പക്ഷേ ഇത് വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ എത്താൻ പോകുകയാണ്. കൃത്രിമമാംസം കൊണ്ടു തയാറാക്കിയ ബർഗറുകളും മറ്റും ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുമെന്നാണ് സിലിക്കൺ വാലിയിലെ ഫുഡ് സ്റ്റാർറ്റപ്പ് കമ്പനി അറിയിച്ചിരിക്കുന്നത്.
കോഴി, താറാവ്, ബീഫ് ഉൽപ്പന്നങ്ങളെല്ലാം വിപണിയിൽ എത്തിക്കും. എല്ലാം കൃത്രമ മാംസമെന്ന് പറയാം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ചെയ്യാനാണ് പദ്ധതി. 2021 –22 വർഷത്തോടെ ലോകത്തെ എല്ലാ വിപണികളിലും ഉൽപ്പന്നങ്ങൾ എത്തിക്കുമെന്ന് മെംഫിസ് മീറ്റ്സ് സ്ഥാപകൻ ഉമാ വലേറ്റി പറഞ്ഞു.