കായികരംഗത്തെ മികവ് കളത്തിനു പുറത്തും പ്രയോജനപ്പെടുത്തി, ബന്ധുവായ യുവാവിനെ അക്രമികളിൽനിന്നു രക്ഷിച്ച് ദേശീയ ഷൂട്ടിങ് താരം അയിഷ ഫലാഖ്. അക്രമികൾ തട്ടിക്കൊണ്ടുപോയ ഭർതൃസഹോദരനെ രക്ഷിക്കാനാണ് ഷൂട്ടിങ് താരവും പരിശീലകയുമായ അയിഷ യഥാർഥ ജീവിതത്തിലും തോക്കെടുത്തത്. അയിഷ വെടിവച്ചിട്ട രണ്ട് അക്രമികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അയിഷയുടെ തോക്കിന് ലൈസൻസുള്ളതിനാലും സ്വയരക്ഷയ്ക്കും ഭർതൃസഹോദരന്റെ ജീവൻ രക്ഷിക്കാനും വേണ്ടിയാണ് ഇത് ഉപയോഗിച്ചത് എന്നതിനാലും ഇവർക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി സർവകലാശാല വിദ്യാർഥിയായ ആസിഫ് എന്ന യുവാവിനാണ് ജ്യേഷ്ഠന്റെ ഭാര്യയായ അയിഷയുടെ മനസ്സാന്നിധ്യം തുണയായത്. രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമിങ്ങനെ:
ചെലവുപണം കണ്ടെത്താൻ ക്ലാസിനുശേഷം യുവാവ് കാറോടിക്കാൻ പോകാറുണ്ട്. കഴിഞ്ഞദിവസം ദരിയാഗഞ്ചിലേക്കാണ് റഫി, ആകാശ് എന്നിവർ ഓട്ടം വിളിച്ചത്. മിന്റോ റോഡിൽനിന്നു പുറപ്പെട്ട് പകുതിദൂരം പിന്നിട്ടപ്പോൾ വഴി മാറ്റണമെന്നും ഭോപ്ര ബോർഡറിൽ കാർ നിർത്തണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് ആസിഫിന്റെ പഴ്സ് ഇരുവരും തട്ടിയെടുത്തു. പക്ഷേ പഴ്സിൽ 150 രൂപയേ ഉണ്ടായിരുന്നുള്ളൂ. പണമില്ലെന്നു കണ്ടതോടെ ഇരുവരും ആസിഫിനെ ക്രൂരമായി മർദ്ദിച്ച് വീട്ടിലേക്കു ഫോൺ വിളിപ്പിച്ചു. ശാസ്ത്രി പാർക്കിലേക്ക് ഒരു മണിക്കൂറിനകം 25,000 രൂപയുമായി വന്നാൽ ആസിഫിനെ ജീവനോടെ കൊണ്ടുപോകാം എന്നായിരുന്നു ഭീഷണി.
വീട്ടുകാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസിനൊപ്പം അയിഷയും ശാസ്ത്രി പാർക്കിലേക്കു പോയി. അയിഷയെയും ഭർത്താവിനെയും കണ്ടപ്പോൾ സംശയം തോന്നിയ ആക്രമികൾ ദൂരേക്കു കാറോടിച്ചുപോയി. കുറച്ചുസമയത്തിനുശേഷം വീണ്ടും ബന്ധപ്പെട്ട ആക്രമികൾ ഭജൻപുരയിൽ പൊലീസില്ലാതെ പണവുമായി വരണമെന്നാവശ്യപ്പെട്ടു.
തന്റെ .32 പിസ്റ്റളുമായി സ്ഥലത്തെത്തിയ അയിഷ അക്രമികളെ കണ്ടതും വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിത അക്രമണത്തിൽ പകച്ചുപോയ സംഘം ആസിഫിനെ ഉപേക്ഷിച്ചു. ഒരാളുടെ അരക്കെട്ടിലും മറ്റേയാളുടെ കാലിലുമാണ് വെടിയേറ്റത്. രക്ഷപ്പെട്ടോടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് പിന്തുടർന്നു പിടികൂടി. 2015 ലെ നോർത്ത് സോൺ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ ജേതാവാണ് അയിഷ.