കാണാമറയത്തായിരുന്ന നാലുകോടിയുടെ ഭാഗ്യവാൻ രംഗത്ത്. സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷുബംപർ നാലുകോടിയുടെ അധിപൻ ആറ്റിങ്ങൽ അവനവഞ്ചേരി എകെജി നഗർ ഷെറിൻവില്ലയിൽ റിട്ട. ഹെഡ്മാസ്റ്റർ എം.റസലുദീൻ(72). സമ്മാനാർഹമായ ടിക്കറ്റ് കാനറ ബാങ്ക് ആറ്റിങ്ങൽ ശാഖയിൽ ഏൽപിച്ചു. നികുതികൾ കഴിച്ച് 2.52 കോടിയോളം രൂപ ഇദ്ദേഹത്തിനു ലഭിക്കും.
കഴിഞ്ഞ 24നു നറുക്കെടുത്ത വിഷുബംപറിൽ എസ്ബി 215845 നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്നും ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നു ടിക്കറ്റെടുത്തു ചില്ലറ വിൽപന നടത്തുന്ന ആനത്തലവട്ടം പട്ടത്താനം വീട്ടിൽ ശശികുമാറാണു ലോട്ടറി വിൽപന നടത്തിയതെന്നും അന്നുതന്നെ വ്യക്തമായിരുന്നെങ്കിലും ഭാഗ്യവാനെ കണ്ടെത്താനായിരുന്നില്ല. പിറ്റേന്നു പത്രത്തിലൂടെയാണു റസലുദീൻ ഭാഗ്യവാൻ താനാണെന്ന് അറിയുന്നത്. വിവരം സുഹൃത്തായ കാനറ ബാങ്ക് മാനേജരെ അറിയിക്കുകയും ചെയ്തു.
ഇന്നലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനൊടുവിൽ വിവരം പുറത്തുവിടുകയായിരുന്നു. ആറ്റിങ്ങൽ അമർ ആശുപത്രിക്കു സമീപത്തെ സൂപ്പർമാർക്കറ്റിൽ നിന്നു സാധനങ്ങൾ വാങ്ങി മടങ്ങവെ മൂന്നാഴ്ച മുമ്പാണു ടിക്കറ്റെടുത്തത്. വല്ലപ്പോഴും ടിക്കറ്റെടുക്കുന്ന സ്വഭാവക്കാരനായിരുന്നു. നേരത്തെ 500 രൂപ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വെൺപകൽ ഗവ. എൽപിജിഎസിൽ നിന്നു 2001 ലാണ് ഹെഡ്മാസ്റ്ററായി സർവീസിൽ നിന്നു വിരമിച്ചത്. ഇപ്പോൾ വീട്ടുകാര്യങ്ങളും പൊതുകാര്യങ്ങളുമായി ജീവിതം നയിക്കുന്നു. മകളുടെ വിവാഹത്തിനായി എടുത്ത കടങ്ങൾ വീട്ടണം, പിന്നെ മക്കൾക്കായി വസ്തു വാങ്ങണം തുടങ്ങി ലളിതമായ ആവശ്യങ്ങളേ ഈ പെൻഷൻകാരനുള്ളൂ. വീട്ടമ്മയായ ഷാനിഫയാണു ഭാര്യ. ഗൾഫിൽ ഉദ്യോഗസ്ഥനായ ഷെറിൻ, സിമി എന്നിവർ മക്കൾ.
വിഷു ബംപറിനു പിന്നാലെ ഇന്നലെ നറുക്കെടുത്ത ഒരുകോടിയുടെ നിർമൽ ഭാഗ്യക്കുറി വിൽപന നടത്താനുളള നിയോഗവും ഭഗവതി ലോട്ടറി ഏജൻസിക്ക്. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ശാഖയിൽ നേരിട്ടു വിൽപന നടത്തിയ എൻ.എം. 528341 നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല.