കഴിഞ്ഞ ദിവസം ഹാവാര്‍ഡ് സർവകലാശാലയിൽ നടന്ന ബിരുദ ദാനച്ചടങ്ങിനിടെ വിദ്യാര്‍ഥികളോടു സംസാരിക്കവേ ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വികാരഭരിതനായി. പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലം തന്നെപ്പോലെ രേഖകള്‍ ഇല്ലാത്ത കുടിയേറ്റക്കാരന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടെ ദുഃഖങ്ങൾ പങ്കുവെച്ചാണ് സുക്കര്‍ബര്‍ഗ് ഒരു നിമിഷം കരഞ്ഞത്.
ഡോക്ടറേറ്റ് സ്വീകരിച്ച് നടത്തിയ നീണ്ട പ്രസംഗത്തിന്റെ അവസാനത്തിലാണ് കുടിയേറ്റക്കാരൻ സുഹൃത്തിന്റെ കാര്യം സദസ്സിനോടു പങ്കുവെച്ചത്. സംസാരത്തിനിടെ സക്കര്‍ബര്‍ഗിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു, ശബ്ദം ഇടറി, വാക്കുകൾ നിശബ്ദമായി. സ്കൂളിൽ പഠിക്കുന്ന കുടിയേറ്റക്കാരനായ തന്റെ സഹപാഠിയെ എപ്പോള്‍ വേണമെങ്കിലും തിരിച്ചു കയറ്റി അയക്കാമെന്ന അനിശ്ചിതത്വത്തിലായിരുന്നു.
'മാതൃരാജ്യം ഏതാണെന്ന് പോലും അവന് അറിയില്ലായിരുന്നു. എങ്ങനെ ഇവിടെ എത്തിയെന്നും സുഹൃത്തിന് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ സ്കൂൾ വിട്ട് തുടര്‍ന്ന് പഠിക്കാന്‍ കോളേജില്‍ പോകുമ്പോള്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് കാരണം ബുദ്ധിമുട്ടുണ്ടാവുമെന്ന് അവന് ഉറപ്പായിരുന്നു. അവനു പ്രശ്നമുണ്ടാവും എന്നതിനാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല– സുക്കര്‍ബര്‍ഗ് പറഞ്ഞു.
ലോകവിദ്വേഷിയായി വളരാന്‍ സാധ്യതയുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു അത്. ലോകത്തെ മുന്നോട്ടു നയിക്കാന്‍ തനിക്കായി ഭാവി കാത്തു വച്ചിരിക്കുന്നത് എന്തെന്ന് പോലും അറിഞ്ഞിരുന്നില്ലെങ്കില്‍ക്കൂടി അവന്റെ ലക്ഷ്യബോധം വലുതായിരുന്നു. ഓരോ തലമുറയിലും നമ്മളില്‍ ഒരാളെന്ന് കരുതുന്ന വ്യക്തികളെ നാം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യം കണ്ടെത്തുക എന്നതുമാത്രമല്ല പ്രധാനം. എല്ലാവര്‍ക്കും തെളിഞ്ഞ ലക്ഷ്യമുള്ള ഒരു ലോകം നിര്‍മിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഫെയ്സ്ബുക്ക് കമ്പനി സ്ഥാപിക്കാൻ ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായിരുന്നു സക്കര്‍ബര്‍ഗ്. താന്‍ ഏറ്റവും വലിയ മാനസികസമ്മര്‍ദ്ദം നേരിട്ടത് കമ്പനിയുടെ തുടക്കകാലത്താണ്. ഒരാള്‍ കമ്പനി വാങ്ങിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയിരുന്നെന്നു അതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. 'അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള സമയം. സഹസ്ഥാപകരും നിക്ഷേപകരും എല്ലാവര്‍ക്കും അവര്‍ വച്ച് നീട്ടിയ മികച്ച ഓഫര്‍ വാങ്ങി കമ്പനി വില്‍ക്കാനായിരുന്നു താൽപര്യം. ഈ ഓഫര്‍ സ്വീകരിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് നിരാശപ്പെടേണ്ടി വരുമെന്ന് കമ്പനി ഉപദേശകര്‍ വരെ പറഞ്ഞു.
തുടര്‍ന്ന് കുറേപ്പേര്‍ കമ്പനി വിട്ടുപോയി. അന്ന് വെറും 22 വയസ്സുണ്ടായിരുന്ന തനിക്ക് ലോകത്തിന്റെ ഗതിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അന്ന് വലിയ ഏകാന്തത അനുഭവപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്ത് ആ തീരുമാനം ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. ഇന്ന് 72 ബില്ല്യന്‍ ഡോളര്‍ ആണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.