ഡ്യൂക്ക് 250 യുവാക്കൾക്ക് ഒരു ലോട്ടറിയാണ്. കാരണം, ഡ്യൂക്ക് 250 യെ ഉടനെയെങ്ങും ഇന്ത്യൻ നിരത്തിലേക്കെത്തിക്കാൻ കെടിഎമ്മിനു പദ്ധതിയില്ലായിരുന്നു. എന്നാൽ പുതിയ ഡ്യൂക്ക് 390യും 200ഉം തമ്മിൽ വിലയിൽ വലിയ അന്തരം വന്നപ്പോൾ ആ വിടവിലേക്ക് ഡ്യൂക്ക് 250യെ കൊണ്ടുവരാതെ മറ്റു വഴിയില്ലായിരുന്നു. എന്തായാലും സംഭവം ജോറായി. 250 സിസിയിലെ പോര് ഇതോടെ കടുത്തു എന്നു തന്നെ പറയാം. ലുക്കിലും പെർഫോമെൻസിലും പുതുമകളുമായെത്തിയ ഡ്യൂക്ക് 250യിൽ ഒന്നു കറങ്ങാം.
ഡിസൈൻ
പുതിയ ഡ്യൂക്ക് 200 ന്റെയും 390 യുടെയും മിശ്രണമാണ് ഡ്യൂക്ക് 250 എന്നു പറയുന്നതാണു ശരി. ടയർ , എൻജിൻ ഇലക്ട്രോണിക്സ്, മീറ്റർ കൺസോൾ എന്നിവയെല്ലാം ഡ്യൂക്ക് 200 നോടു സമം. സസ്പെൻഷൻ, ബോഡി, ടാങ്ക് എന്നിവയെല്ലാം ഡ്യൂക്ക് 390 യിൽ നിന്നു കടം കൊണ്ടിരിക്കുന്നു.
വിശദമായ കാഴ്ചയിലേക്ക്– വലുപ്പക്കുറവു തോന്നുന്ന ഷാർപ് എഡ്ജ് ഡിസൈനാണ് ഡ്യൂക്ക് 250യുടെ സവിശേഷത. കെടിഎമ്മിന്റെ സൂപ്പർ സ്പോർട് മോഡലായ 1290 ഡ്യൂക്ക് ആറിന്റെ രൂപത്തോടു സാമ്യമുള്ള ഡിസൈനാണ്. വെളുപ്പും കറുപ്പും ഓറഞ്ചും ചേർന്ന നിറവിന്യാസം കേമമായിട്ടുണ്ട്. ടാങ്കിലെയും ടെയിൽ പാനലിലെയും എഴുത്തുകൾ സ്പോർട്ടി സ്വഭാവം നൽകുന്നു. കെടിഎമ്മിന്റെ െഎഡന്റിറ്റിയായ ഒാറഞ്ച് നിറം പിൻ സബ്ഫ്രെയ്മിൽ മാത്രമായി ഒതുക്കിയിരിക്കുന്നു എന്നതു ശ്രദ്ധേയം. വീലുകൾക്കുപോലും കറുപ്പുനിറമാണ്.
അഗ്രസീവ് ലുക്കാണ് എൽഇഡി ഡേ ടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‍ലൈറ്റിന്. വലിയ സ്കൂപ്പോടു കൂടിയ ടാങ്ക് പൂർണമായും മെറ്റലിൽ നിർമിച്ചിരിക്കുന്നു എന്നതും പുതുമയാണ്. 13.5 ലീറ്ററാണ് ടാങ്ക് കപ്പാസിറ്റി. ട്രെല്ലിസ് ഫ്രെയിമാണ്. മെയിൻ ഫ്രെയിമും പിൻ സബ്ഫ്രെയിമും കൂട്ടിയോജിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പിൻ ഫ്രെയിം പുറത്തു കാണത്തക്ക രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത് സ്പോർട്ടിനെസ് കൂട്ടിയിട്ടുണ്ട്. എടുത്തു പറയേണ്ട ഒരു കാര്യം സസ്പെൻഷനെക്കുറിച്ചാണ്. ഡ്യൂക്ക് 250 യ്ക്ക് വശത്തായാണ് സൈലൻസർ നൽകിയിരിക്കുന്നത്. ഇതുവരെയുള്ള കെടിഎം മോഡലിന്റ ഹൈലൈറ്റുകളിലൊന്ന് അവയുടെ അണ്ടർബെല്ലി എക്സോസ്റ്റുകളായിരുന്നു. കരുത്തു തോന്നിപ്പിക്കുന്ന സൈലൻസർ ഡിസൈൻ കൊള്ളാം. റേഡിയേറ്റർ ഗ്രില്ലും ബെല്ലി പാനും (എൻജിൻ സ്കൂപ്) ഫുട്പെഗ്ഗുകൾക്കുെമല്ലാം പുതിയ ഡിസൈനാണ്.