ഷൊർണൂർ∙ റെയിൽവേ സ്റ്റേഷനിലെ ചുമട്ടു തൊഴിലാളി ഇനി കോടീശ്വരൻ. സംസ്ഥാന സർക്കാരിന്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ഷൊർണൂർ ഗണേശഗിരി ശ്രീവിഹാറിൽ ശ്രീജിത് രാജന് ലഭിച്ചത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ 2002 മുതൽ പാഴ്സൽ വിഭാഗത്തിൽ കരാർ തൊഴിലാളിയാണ്. നേരത്തെ 1992 മുതൽ റെയിൽവേ സ്റ്റേഷനിൽ തന്നെ സ്റ്റാഫിന്റെ ബോക്സ് നീക്കത്തിലെ കരാർ ജീവനക്കാരനായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ ചുമടെടുക്കുന്നതിനിടെയാണ് ലോട്ടറി ഫലം അറിയുന്നത്. ഷൊർണൂർ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപ്പനക്കാരനായ സെൽവനിൽ നിന്നാണ് പി.ജെ 401659 നമ്പറിലുള്ള വിവിധ സീരീസുകളിലെ അഞ്ചെണ്ണം വീതമുള്ള സെറ്റ് ടിക്കറ്റ് വാങ്ങിയത്. ഒരേ നമ്പറിൽ മറ്റ് ടിക്കറ്റുകൾ കൂടി കൈവശമുള്ളതിനാൽ സമാശ്വാസ സമ്മാനവും ശ്രീജിത്തിന് തന്നെ ലഭിക്കും.