മൂന്നു വര്‍ഷത്തിന് ശേഷം ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കിയ യുവരാജ് സിങ്ങിന്റെ സെഞ്ചുറിയാണ് കട്ടക്കില്‍ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. നാലാമനായി ഇറങ്ങി 127 പന്തില്‍ 150 റണ്‍സെടുത്ത യുവി ഏകദിനത്തിലെ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോറും സ്വന്തമാക്കി.
ഈ സെഞ്ചുറിയുടെ തിളക്കവും യുവരാജിന്റെ കണ്ണീരിന്റെ അര്‍ഥവും അറിയണമെങ്കില്‍ ആറു വര്‍ഷം പിന്നോട്ടിറങ്ങണം. 2011 മാര്‍ച്ച് 20. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ യുവിയുടെ 113 റണ്‍സ് ഇന്ത്യയ്ക്ക് 80 റണ്‍സിന്റെ ജയമൊരുക്കി. അതിന് ശേഷം ആ ബാറ്റില്‍ നിന്നൊരു സെഞ്ചുറി കാണാന്‍ ആറു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഫോമില്ലായ്മയും കാന്‍സര്‍ രോഗബാധയും വേട്ടയാടിയ നാളുകള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഇന്നിങ്സുകളൊരുക്കി തിരിച്ചുവരവിനൊരുങ്ങിയപ്പോഴെല്ലാം വില്ലനായത് ധോണിയുടെ ഇഷ്ടക്കേട്. നായകന്റെ തൊപ്പിയൂരിയ ധോണിയെ മറുവശത്ത് നിര്‍ത്തി ക്ലാസിക് ഷോട്ടുകള്‍ നിറഞ്ഞ പ്രതാപകാലം ആവര്‍ത്തിക്കുകയായിരുന്നു യുവരാജ്.
56 പന്തില്‍ അര്‍ധസെഞ്ചുറി. 98 പന്തില്‍ സെഞ്ചുറി, 126 പന്തില്‍ 150. 21 ബൗണ്ടറികളും മൂന്നു സിക്സറും. പ്രതിഭയുള്ള യുവതാരങ്ങള്‍ പുറത്തിരിക്കുമ്പോള്‍ എന്തിന് യുവരാജിന് മടക്കിവിളിച്ചുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഈ ഇന്നിങ്സ് ധാരാളം.. ടീമില്‍ അര്‍ഹമായ സ്ഥാനം ഇത്രകാലം നിഷേധിച്ചില്ലേ എന്ന ചോദ്യം യുവിയുടെ കണ്ണീരിലുണ്ടായിരുന്നു. മികച്ച വ്യക്തിഗത സ്കോറും ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് യുവരാജ് ഇന്നിങ്സ് അവസാനിപ്പിച്ചത്.