ഓരോ ഫോർമാറ്റിനും ഓരോ ക്യാപ്റ്റൻ എന്നരീതി ഇന്ത്യൻ ക്രിക്കറ്റിന് നല്ലതല്ലെന്നും ഇക്കാര്യം ബോധ്യമുള്ളതുകൊണ്ടാണ് പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിലെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‍ലിക്കു കൈമാറി സ്ഥാനമൊഴിഞ്ഞതെന്നും മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയാണ് ക്യാപ്റ്റനെന്ന നിലയിലുള്ള അവസാന പരമ്പരയെന്നും ധോണി വ്യക്തമാക്കി.
ഓരോ ഫോർമാറ്റിനും ഓരോ ക്യാപ്റ്റൻ എന്ന രീതി നല്ലതല്ലെന്ന ബോധ്യം ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോഴും മനസിലുണ്ടായിരുന്നു. അത് പെട്ടെന്നു ലഭിച്ച ബോധ്യമൊന്നുമല്ല. നമ്മുടെ സാഹചര്യങ്ങൾക്ക് എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റനെന്ന രീതിയാണ് നല്ലതെന്ന ബോധ്യമാണ് എന്നുമുള്ളത്. ടീമിനും ടീമംഗങ്ങൾക്കും അതാണ് നല്ലത്. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് കോഹ്‍ലി ഇരിപ്പുറപ്പിക്കുന്നതുവരെ പരിമതി ഓവർ മൽസരങ്ങളിൽ ടീമിനെ നയിക്കാനായിരുന്നു തീരുമാനം. ഇപ്പോള്‍ കോഹ്‍ലി ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ കരുത്തു തെളിയിച്ചു കഴിഞ്ഞു. ഇതാണ് ഏകദിന, ട്വന്റി20 ടീമുകളുടെ നേതൃസ്ഥാനവും കൈമാറാനുള്ള കൃത്യസമയം - ധോണി പറഞ്ഞു.
2007ൽ ഞാൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതുമുതൽ ഇതുവരെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. ടീമിന്റെ ആവശ്യങ്ങളിലും ഇതേ മാറ്റം സംഭവിച്ചിട്ടുണ്ട്. ടീമിന്റെ ബാറ്റിങ് ഓർഡറിൽ എനിക്ക് കൃത്യമായ ഒരു സ്ഥാനമില്ലെന്ന് എല്ലാവർക്കും അറിയാം. നമ്മുടെ മുൻനിര എന്നും ഏറ്റവും മികച്ച പ്രകടനമാണ് എന്നും പുറത്തെടുത്തിട്ടുള്ളത്. എനിക്ക് ലഭിക്കുന്ന ഉത്തരവാദിത്തങ്ങൾക്കനുസരിച്ച് ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയിറങ്ങുന്നതായിരുന്നു എന്റെ രീതി. ഏത് സ്ഥാനത്തിറങ്ങുന്നോ അതിനനുസരിച്ചാണ് കളി രൂപപ്പെടുത്തിയിട്ടുള്ളത് - ധോണി പറഞ്ഞു.
നീണ്ട ഒൻപതു വർഷം ടീമിനെ നയിച്ചശേഷം ഈ വർഷം ആദ്യമാണ് പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി ധോണി അറിയിച്ചത്. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം നേരത്തേതന്നെ കോഹ്‍ലിക്ക് കൈമാറിയിരുന്നു. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പുകൾ സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി.
കോഹ്‍ലിയും ഞാനും ആദ്യം മുതലേ അടുത്ത സുഹൃത്തുക്കളാണ്. ഓരോ ദിവസവും കളി മെച്ചപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുന്ന വ്യക്തിയാണ് വിരാട്. കളികൾ ജയിക്കാനുള്ള അഗാധമായ ദാഹം കോഹ്‍ലിക്കുണ്ട്. അദ്ദേഹം മികച്ച ക്രിക്കറ്ററായി മാറിയിട്ടുണ്ടെങ്കിൽ അതിനുകാരണവും അടിക്കടി സ്വയം മെച്ചപ്പെടുത്താനുള്ള കഠിന പരിശ്രമമാണ്. സ്വന്തം പ്രകടനം അദ്ദേഹം അനുദിനമെന്നവണ്ണം മെച്ചപ്പെടുത്തി. ഉത്തരവാദിത്തങ്ങൾ ലഭിക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രകടനം നന്നാകുന്ന കാഴ്ചയാണ് കാണുന്നത്. ടെസ്റ്റുമായി തട്ടിച്ചു നോക്കുമ്പോൾ ഏകദിനത്തിൽ ടീമിനെ നയിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല. വിക്കറ്റ് കീപ്പറെന്ന നിലയിൽ എന്റെ അഭിപ്രായങ്ങൾ തുടർന്നും ഞാൻ വിരാടുമായി പങ്കുവയ്ക്കും. എത്രത്തോളം സംഭാവനകൾ എനിക്ക് വിരാടിന് നൽകാനാകുമോ, അത്രയും ഗുണം ടീമിനും ലഭിക്കും. - ധോണി പറഞ്ഞു.
കൃത്യമായ ബോധ്യങ്ങൾക്കനുസരിച്ചാണ് ഇതുവരെ ഓരോ തീരുമാനവും കൈക്കൊണ്ടിട്ടുള്ളതെന്നും ധോണി പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നടന്നുകൊണ്ടിരിക്കുമ്പോൾ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചതിനേക്കുറിച്ച് ഇപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. കുറച്ചുകൂടി വലിയൊരു ക്യാൻവാസിൽ നോക്കിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ആ സമയത്ത് വൃദ്ധിമാൻ സാഹ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പറാകാൻ സന്നദ്ധനായിരുന്നു. മാത്രമല്ല, അദ്ദേഹം ടീമിൽ സ്ഥാനവും അർഹിച്ചിരുന്നു. സ്വാഭാവികമായും ഞാൻ ടെസ്റ്റ് നിർത്താൻ തീരുമാനിച്ചു. ഇപ്പോൾ പരിമിത ഓവർ മൽസരങ്ങളിൽ ടീമിനെ നയിക്കാൻ വിരാടും തയാറാണ് - ധോണി ചൂണ്ടിക്കാട്ടി.
ക്യാപ്റ്റനെന്ന നിലയിൽ എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഖേദമുണ്ടോ എന്ന ചോദ്യത്തിന്, ജീവിതത്തിൽ ഒന്നിനെക്കുറിച്ചും താൻ ഖേദിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ആകെക്കൂടി നോക്കിയാൽ വളരെ ആസ്വാദ്യകരമായ ഒരു യാത്രയായിരുന്നു ഇത്. ഈ വർഷങ്ങളൊക്കെയും സന്തോഷപ്രദമായിരുന്നോ എന്നു ചോദിച്ചാൽ ഉറപ്പായും എന്റെ മുഖത്ത് ചിരി മാത്രമേ വിരിയൂ എന്നും ധോണി പറഞ്ഞു.