അളമുട്ടിയിട്ടും തിരിച്ചു കടിക്കേണ്ടെന്നാണു ഡേവിഡ് വാർണറിന്റെ തീരുമാനം. ഫീൽഡിൽ ഇന്ത്യൻ താരങ്ങളുടെ വാക്ശരങ്ങൾ കൊണ്ടു ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ പൊറുതിമുട്ടി. ഫീൽഡിനു പുറത്തേക്കും കളിയാക്കലുകൾ നീളുന്നു.
എങ്കിലും നാല് ഇന്നിങ്സിൽനിന്നു 98 റൺസ് മാത്രമെടുക്കാൻ കഴിഞ്ഞ തനിക്ക് ആത്മവിശ്വാസത്തോടെ കളിക്കളത്തിൽ നിൽക്കാൻ കുറച്ചു റൺസിന്റെ പിൻബലം അനിവാര്യമാണെന്നു വാർണർ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഫോം തിരിച്ചുപിടിക്കുന്നതിനാണു പ്രഥമ പരിഗണന.
രവിചന്ദ്ര അശ്വിനെതിരെയാണു വാർണർ തുടർച്ചയായി പുറത്താകുന്നത്. എന്നാൽ സ്വന്തം നാട്ടിൽ ഇതായിരുന്നില്ല സ്ഥിതി. ശരാശരി 50 റൺസിലേറെ ഇന്ത്യയ്ക്കെതിരെ വാർണർ നേടി. സമീപകാലത്തു തകർപ്പൻ ഫോമിൽ പല ടീമുകൾക്കുമെതിരെ സെഞ്ചുറികൾ അടിച്ചുകൂട്ടി. ഇന്ത്യയിലെ പിച്ചുകളിൽ 24.41 ശരാശരിയിലാണു മുന്നേറ്റം.
അശ്വിനെതിരെ ഒൻപതു തവണ വാർണർ പുറത്തായിട്ടുണ്ട്. വാർണറെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ബോളർ. അശ്വിനെതിരെ വാർണർ കഷ്ടപ്പെടുകയാണെന്നു പറഞ്ഞു ചേതേശ്വർ പൂജാര ഒരു വിഡിയോയിൽ തമാശ പറയുന്നിടംവരെയെത്തി കാര്യങ്ങൾ.
‘‘ അവർ ബാറ്റ് ചെയ്യാനെത്തുമ്പോഴെല്ലാം സമ്മർദത്തിലാണ്. പ്രത്യേകിച്ചു ഡേവിഡ് വാർണർ. അദ്ദേഹമെത്തിയാൽ അശ്വിനു സന്തോഷമാണ്. അതുകൊണ്ടു തന്നെ ഇക്കാര്യം ഞാൻ വാർണറെ നിരന്തരം ഓർമിപ്പിക്കാറുണ്ട്. ’’– ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പൂജാര പറയുന്നു.
എന്നാൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കീഴിൽ വാർണർ ഏറെ മര്യാദക്കാരനായി. വാക്കിനു വാക്കുമായി നേരിടാനില്ലെന്നു വാർണർ പറയുന്നു. ‘‘ ഫീൽഡിൽ മാത്രം തർക്കങ്ങൾ നിലനിർത്തുക എന്നതു ക്രിക്കറ്റിലെ ഒരു രീതിയാണ്.
ഫീൽഡിലെ തർക്കം പുറത്തേക്കു കൊണ്ടുപോയത് ഇന്ത്യൻ താരങ്ങളാണ്. അതവരുടെ കാഴ്ചപ്പാട്. എങ്കിലും ഒരിക്കലും അതു ചെയ്യാൻ പാടില്ല. നമ്മൾ പ്രഫഷനൽ താരങ്ങളാണ്. ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉൾക്കൊണ്ടു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’– വാർണർ പറയുന്നു.