ഇംഗ്ളണ്ടിനെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്കു 75 റൺസിന്റെ ജയം. ഇതോടെ ഇന്ത്യ പരമ്പര 2-1 നു സ്വന്തമാക്കി. ജയിക്കാൻ 203 റൺസ് വേണ്ടിയിരുന്ന ഇംഗ്ളണ്ട് 16.3 ഓവറിൽ 127 റൺസിനു എല്ലാവരും പുറത്തായി. ആറു വിക്കറ്റെടുത്ത ചഹലാണ് ഇംഗ്ളണ്ടിനെ കശക്കിയെറിഞ്ഞത്.
ജയിക്കാൻ 203 റൺസ് തേടിയിറങ്ങിയ ഇംഗ്ളണ്ട് ബാറ്റ്സ്മാൻമാർക്കു കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ഓപ്പണർ ബില്ലിങ്സ് പൂജ്യത്തിനു പുറത്തായത് തിരിച്ചടിയായി. എങ്കിലും ജേസൺ റോയിയും (32) റൂട്ടും ചേർന്ന് അടിത്തറയിടാൻ ശ്രമിച്ചു. ഫോമിലേക്കുയരുകയായിരുന്ന റോയിയെ മിശ്ര പുറത്താക്കി. എന്നാൽ റൂട്ടും മോർഗനും ഒന്നിച്ചതോടെ വീണ്ടും സ്കോർ ബോർഡ് ചലിച്ചു. അപകടകാരികളായ റൂട്ടിനേയും (42), മോർഗനേയും(40) ചഹാൽ പുറത്താക്കി ഇന്ത്യയ്ക്കു ആശ്വാസം നൽകി. ഇന്ത്യ ഏറെ കാത്തിരുന്ന വിക്കറ്റുകളായിരുന്നു ഇത്. തുടർന്ന് ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇംഗ്ളണ്ട് ബാറ്റിങ് നിരയെയാണ് കാണാനായത്. വാലറ്റത്തിലെ ഒരാൾക്കു പോലെ രണ്ടക്കം കാണാനായില്ല. ആറു വിക്കറ്റെടുത്ത ചഹാലാണ് ഇംഗ്ളണ്ടിനെ കശക്കിയെറിഞ്ഞത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അർധ സെഞ്ചുറികൾ നേടിയ സുരേഷ് റെയ്നയുടേയും ധോണിയുടേയും 27 റൺസെടുത്ത യുവരാജ് സിങ്ങിന്റേയും പ്രകടനത്തിന്റെ പിൻബലത്തിൽ 202 റൺസെടുത്തു. 45 പന്തിൽ 63 റൺസെടുത്ത സുരേഷ് റെയ്നും 35 പന്തിൽ 56 റൺസെടുത്ത ധോണിയും പത്ത് പന്തിൽ 27 റൺസ് നേടിയ യുവരാജുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അഞ്ച് സിക്സറുകളും രണ്ടു ബൗണ്ടറിയും ഉൾപ്പെട്ടതാണ് റെയ്നയുടെ ഇന്നിങ്സ്. സ്കോർ: ഇന്ത്യ– 202/6 (20).
രണ്ടാം ഒാവറിൽ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ (2) വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ റെയ്ന ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. എട്ടാം ഒാവറിൽ 22 റൺസെടുത്ത കെ.എൽ. രാഹുലിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ക്രീസിലെത്തിയ ധോണി ഇന്ത്യയുടെ സ്കോറിങ്ങിന് വേഗത കൂട്ടി. 45 പന്തിൽ നിന്നും 63 റൺസെടുത്ത റെയ്ന പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 13.3 ഒാവറിൽ 120 റൺസ്.
കേവലം പത്തു പന്തിൽ 27 റൺസ് നേടിയ യുവരാജ് സിങ് ഇന്ത്യയുടെ സ്കോറിങ്ങ് ഉയർത്തി. ജോർദൻ എറിഞ്ഞ 18–ാം ഒാവറിൽ യുവരാജ് നേടിയത് മൂന്നു സിക്സും ഒരു ഫോറും. തൊട്ടടുത്ത ഒാവറിൽ വേഗത കുറഞ്ഞ പന്തിലൂടെ മിൽസ് യുവരാജിനെ വീഴ്ത്തി. അവസാന ഒാവറിൽ ധോണി പുറത്തായെങ്കിലും ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തും ചേർന്ന് ഇന്ത്യൻ സ്കോർ ഇരുന്നൂറ് കടത്തി. അവസാന 30 പന്തിൽ ഇന്ത്യ നേടിയത് 70 റൺസാണ്.