ഇന്ത്യ– ഓസീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ‘പൊട്ടലും ചീറ്റലും’ അവസാനിക്കുന്നില്ല. ഇഷാന്ത് ശർമയുടെ കളിയാക്കലും ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ‘വഞ്ചകനാക്കിയ’ ഡിആർഎസ് വിവാദത്തിനുംശേഷം വിരാട് കോഹ്‌ലിയെ പരിഹസിച്ചുള്ള ഗ്ലെൻ മാക്സ്‌വെല്ലിന്റെ ആംഗ്യമാണ് മൂന്നാംടെസ്റ്റിന്റെ മൂന്നാംദിനത്തിന് എരിവു പകർന്നത്. കോഹ്‌ലി ക്രീസിലുള്ളപ്പോഴായിരുന്നു മാക്‌വെല്ലിന്റെ ആംഗ്യപ്രകടനം. ടെസ്റ്റിന്റെ ആദ്യദിനം ബൗണ്ടറി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഡൈവ് ചെയ്ത കോഹ്‌ലിക്ക് വലതുചുമലിൽ പരുക്കേറ്റിരുന്നു. വേദനയോടെ കോഹ്‌ലി തോളിൽ അമർത്തിപ്പിടിച്ചുനിൽക്കുന്ന അതേ ആക്ഷൻ മാക്സ്‌വെൽ ഇന്നലെ പുറത്തെടുക്കുകയായിരുന്നു.
ബൗണ്ടറി ലൈനിൽ കോഹ്‌ലി ൈഡവ് ചെയ്തതിനു സമാനമായി ഡൈവ് ചെയ്ത ഓസീസ് താരം അതിനുശേഷമാണ് പ്രകടനത്തിലേക്കു കടന്നത്. തൊട്ടടുത്ത പന്തിൽ കോഹ്‌ലിയെ പുറത്താക്കാൻ ക്യാച്ചെടുത്ത സ്മിത്തും സമാനമായ ആംഗ്യം കാണിച്ചു. നേരത്തേ ചേതേശ്വർ പൂജാരയ്ക്കെതിരെ ഡിആർഎസ് ആവശ്യപ്പെട്ട സ്മിത്ത് അവസരം നഷ്ടപ്പെടുത്തിയപ്പോൾ ഡ്രെസിങ് റൂമിൽനിന്നുള്ള കോഹ്‌ലിയുടെ കയ്യടിപ്രകടനം ക്യാമറകൾ പകർത്തിയിരുന്നു. പിന്നീട് കോഹ്‌ലി ബാറ്റിങ്ങിനെത്തിയപ്പോഴാണ് ഓസീസ് താരങ്ങളും അരങ്ങു കൊഴിപ്പിച്ചത്.