ഏകദിനത്തിനും ടെസ്റ്റിനും രണ്ടു ക്യാപ്റ്റൻ എന്ന രീതി ഇന്ത്യൻ സാഹചര്യത്തിനു ചേരുന്നതല്ലെന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. വിരാട് കോഹ്‍ലിയുടെ കീഴിൽ ഇന്ത്യൻ ടീം ചരിത്രം തിരുത്തിയെഴുതുമെന്നും വരും വർഷങ്ങൾ ഇന്ത്യക്ക് നേട്ടങ്ങളുടേതാണെന്നും ധോണി വ്യക്തമാക്കി. താൻ ഏകദിന ക്യാപ്റ്റൻ പദവി പെട്ടെന്ന് ഒഴിഞ്ഞതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു ഇതാദ്യമായി ധോണി.
രണ്ടു ഫോർമാറ്റിന് രണ്ടു ക്യാപ്റ്റൻ എന്ന രീതിയോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്ന് ധോണി ചൂണ്ടിക്കാട്ടി. ‘‘ രണ്ടു കളിക്കു രണ്ടു ക്യാപ്റ്റൻമാർ എന്ന രീതി ഇന്ത്യയിൽ നടക്കുന്ന കാര്യമല്ല. ടീമിന് ഒരു ക്യാപ്റ്റൻ എന്നതാണ് അനുരൂപമായ കാര്യം. എന്റെ മനസിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തോടെ ക്യാപ്റ്റൻസി ഒഴിയണമെന്നായിരുന്നു. ഇക്കാര്യം ബിസിസിഐ നേതൃത്വത്തെയും അറിയിച്ചിരുന്നു. അനുയോജ്യമായ സമയത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു – ധോണി മാധ്യമങ്ങളോടു പറഞ്ഞു. കോഹ്‌ലി നയിക്കണമെന്നത് ശരിയായ തീരുമാനമാണ്. കളിയുടെ മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കാൻ അദ്ദേഹത്തിനു കഴിയും. അതിൽ യാതൊരു തെറ്റുമില്ല. ചരിത്രം തിരുത്തിയെഴുതാൻ ശേഷിയുള്ളൊരു ടീമാണ് ഇനി വരുന്നത്. അവർക്ക് ഏതു സാഹചര്യത്തിലും സമ്മർദത്തിലും കളിച്ചുള്ള പരിചയമുണ്ട്. കഴിവുണ്ട്. ഞാൻ നേടിയതിനേക്കാൾ കൂടുതൽ വിജയം വിരാടിന്റെ ടീം നേടും എന്ന കാര്യത്തിൽ എനിക്കു സംശയമില്ല.
2014 ൽ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ തന്നെ ഏകദിന നായക സ്ഥാനം ഒഴിയാനുള്ള സമയം താൻ നോക്കിയിരിക്കുകയായിരുന്നുവെന്നും ധോണി പറഞ്ഞു. ടീമിൽ വിരാടിന് എല്ലാ സഹായങ്ങളുമായി താൻ ഒപ്പമുണ്ടാകുമെന്നും ധോണി വ്യക്തമാക്കി. വിക്കറ്റ് കീപ്പർമാരുടെ പദവി തന്നെ വൈസ് ക്യാപ്റ്റനു തുല്യമാണ്. ഫീൽഡ് നിയന്ത്രിച്ചും മറ്റും ക്യാപ്റ്റനെ സഹായിക്കാൻ കീപ്പർക്കു കഴിയും. അതു തുടരും. ‘‘ ഇന്ത്യൻ ക്രിക്കറ്റിനൊപ്പം കളിക്കാരനായും നായകനായുമുള്ള യാത്ര ഞാൻ നന്നായി ആസ്വദിച്ചു. തരിമ്പും പരാതിയും പരിഭവവുമില്ല. കളിക്കളത്തിൽ ഉയർച്ച താഴ്ചകളുണ്ടായിട്ടുണ്ട്. അതെല്ലാം എന്നിലെ വ്യക്തിയെ കരുത്തനാക്കിയിട്ടേയുള്ളൂ. പല നല്ല കാര്യങ്ങളും ഇക്കാലയളവിൽ സംഭവിച്ചു. അതിൽ നിന്ന് ഒരധ്യായം എടുത്തു കാട്ടാനാകില്ല. ഞാൻ കളി തുടങ്ങുമ്പോൾ ടീമിൽ മുതിർന്ന താരങ്ങൾ പലരുമുണ്ടായിരുന്നു. പുതിയ കളിക്കാരെ വളർത്തിയെടുക്കാൻ ഞാൻ എന്നും ശ്രദ്ധിച്ചു. സീനിയർ താരങ്ങൾ പോയപ്പോൾ ആ വിടവ് നികത്താൻ പുതിയ തലമുറയ്ക്കായി. ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള പതാക വഹിക്കാൻ അവർക്കു കഴിഞ്ഞു ’’–ക്യാപ്റ്റൻ കൂൾ പറഞ്ഞു.