നാഗ്പുർ ട്വന്റി20യിലെ അംപയറിങ് സംബന്ധിച്ച വിവാദം ഗൗരവമാക്കേണ്ടതില്ലെന്ന് ഇന്ത്യയുടെ പേസ് ബോളർ ജസ്പ്രീത് ബുമ്ര. ‘‘അംപയറുടെ തീരുമാനം ചിലപ്പോൾ തെറ്റാറുണ്ട്. അതു ചിലപ്പോൾ നമുക്കു ഗുണകരമാകാം; മറ്റു ചിലപ്പോൾ എതിരാളികൾക്കും. അതിന് അനാവശ്യ പ്രാധാന്യം നൽകാതെ കളി തുടരുകയാണു വേണ്ടത്.’’ – ബുമ്ര പറഞ്ഞു.
ബുമ്ര എറിഞ്ഞ അവസാന ഓവറിലെ ആദ്യപന്തിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന്റെ ബാറ്റിൽ തട്ടിയ പന്തിലാണ് അംപയർ എൽബി വിധിച്ചതെന്നും റൂട്ടിന്റെ പുറത്താകലാണു ജയം നഷ്ടമാക്കിയതെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ പറഞ്ഞിരുന്നു. ഇംഗ്ലണ്ട് ഔദ്യോഗികമായി പരാതിപ്പെട്ടിരുന്നു. ടീമിലെ മുതിർന്ന അംഗവും പേസ് ബോളറുമായ ആശിഷ് നെഹ്റയുടെ നിർദേശങ്ങൾ തനിക്ക് ഒരുപാടു ഗുണം ചെയ്തതായും ബുമ്ര പറഞ്ഞു. ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾ കളിച്ച നെഹ്റ തന്റെ അനുഭവജ്ഞാനം പങ്കുവയ്ക്കാറുണ്ടെന്നും അവ തനിക്കു മൂല്യമാണെന്നും ബുമ്ര പറഞ്ഞു.
‘മരണ ഓവറു’കളിലെ തന്റെ ബോളിങ്ങിൽ പിച്ചിന്റെ സ്വഭാവത്തിനനുസരിച്ചു മാറ്റം വരുത്താറുണ്ടെന്നും ബുമ്ര പറഞ്ഞു. ചെറിയ പിഴവിനുപോലും വലിയ വില കൊടുക്കേണ്ടിവരുന്ന ഇത്തരം സന്ദർഭങ്ങളിൽ ഏറെ ശ്രദ്ധ ആവശ്യമാണ്. ഫീൽഡിങ് പിഴവുകൾ തിരുത്താൻ ടീം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മഞ്ഞ് കാര്യങ്ങൾ കൂടുതൽ പ്രയാസകരമാക്കുന്നു. ബോൾ പ്രതീക്ഷിക്കുന്നതിലും വേഗം എത്തുന്നു. ഫീൽഡിങ് മെച്ചപ്പെടുത്താൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ നല്ലതു പ്രതീക്ഷിക്കാം – ബുമ്ര പറഞ്ഞു.