ഇന്ത്യൻ ടെന്നിസ് താരം സോംദേവ് ദേവ്‌വർമൻ പ്രഫഷണൽ ടെന്നിസിൽനിന്നു വിരമിച്ചു. പുതുവർഷ ദിനത്തിൽ ട്വിറ്ററിലൂടെയായിരുന്നു മുപ്പത്തൊന്നുകാരനായ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ത്രിപുര സ്വദേശിയാണ് സോംദേവ്. ഒരു ദശകത്തിലേറെയായി ഇന്ത്യയുടെ മികച്ച സിംഗിൾസ് കളിക്കാരിലൊരാളായ സോംദേവ് കുറച്ചുകാലമായി പരുക്കു മൂലം വലയുകയായിരുന്നു. ഇത്തവണ ചെന്നൈ ഓപ്പണിൽ പങ്കെടുക്കില്ലെന്നും താരം അറിയിച്ചിരുന്നു.
2008 മുതൽ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീമിന്റെ അവിഭാജ്യഘടകമായിരുന്നു സോംദേവ്. 2011 ൽ 62 ാം റാങ്ക് വരെയെത്തുകയും ചെയ്തു. ലിയാൻഡർ പെയ്സിനും മഹേഷ് ഭൂപതിക്കും ശേഷം ഇന്ത്യൻ പുരുഷ ടെന്നിസിന്റെ മുഖമാകുമെന്നു വിലയിരുത്തപ്പെട്ട സോംദേവിനു തിരിച്ചടിയായതു പരുക്കുകളാണ്. സോംദേവിന്റെ നിലവിലെ റാങ്ക് 740 ആണ്. 2009 ലെ ചെന്നൈ ഓപ്പണിന്റെയും 2011 ലെ സൗത്ത് ആഫ്രിക്കൻ ഓപ്പണിന്റെയും ഫൈനലിൽ കടന്നു.
2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് സ്വർണം നേടിയ സോംദേവ് 2010 ഗ്വാങ്ഷൂ എഷ്യൻ ഗെയിംസിൽ പുരുഷ സിംഗിൾസ്, ഡബിൾസ് സ്വർണവും നേടി. 2011 ൽ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.