വോളിബോൾ അസോസിയേഷൻ സെക്രട്ടറിക്ക് സംസ്ഥാന സ്പോട്സ് കൗൺസിലിന്റെ ഷോകോസ്. ടോം ജോസഫിനെ അപമാനിച്ച സെക്രട്ടറി അഞ്ചുദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്ഥാനത്തു നിന്ന് പുറത്താക്കാനും തീരുമാനം.
ടോം ജോസഫിനെതിരായ പരാമർശത്തിൽ കർശനടപടി സ്വീകരിക്കാൻ കായിക വകുപ്പ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ വോളിബോൾ അസോസിയേഷൻ സെക്രട്ടറിക്ക് ഷോകോസ് നോട്ടീസ് നൽകിയത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വോളി അസോസിയേഷൻ സെക്രട്ടറിയെ പുറത്താക്കാനാണ് കൗൺസിൽ തീരുമാനം. കഴിഞ്ഞയാഴ്ച ചേർന്ന സ്പോട്സ് കൗൺസിൽ യോഗത്തിൽ നാലകത്ത് ബഷീഷിറിനെ പുറത്താക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിശദീകരണം ആരാഞ്ഞശേഷം നടപടിയാകമെന്ന നിലപാടിലെത്തി. അതേസമയം ടോം ജോസഫിനെതിരെ നടപടി തീരുമാനിച്ച വോളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ കേവലം ഒൻപത് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. 25 അംഗങ്ങളാണ് എക്സിക്യൂട്ടീവിലുള്ളത്. പതിമൂന്ന് ജില്ലാ സെക്രട്ടറിമാരിൽ പങ്കെടുത്തത് അഞ്ച് പേർ. വോളി അസോസിയേഷൻ സെക്രട്ടറിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ മന്ത്രി 21ാം തീയതി നിർദ്ദേശം നൽകിയിട്ടും തുടർനടപടി സ്വീകരിക്കാൻ വൈകിയതിൽ കായിക വകുപ്പിന് അതൃപ്തിയുണ്ട്.