സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത മൽസരങ്ങൾ പൊരിവെയിലത്താക്കി സംഘടകർ ടീമുകളെ വെട്ടിലാക്കി. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് തുടങ്ങാനിരുന്ന മൽസരങ്ങൾ ഉച്ചയ്ക്ക് ഒന്നേമുക്കാലിലേയ്ക്കാണ് മാറ്റിയത്.
ഉച്ചയ്ക്ക് രണ്ടരയ്ക്കും, വൈകീട്ട് നാലുമണിക്കുമായി ദിവസവും രണ്ടുമല്‍സരങ്ങളാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ കേരളത്തിലെ കാലാവസ്ഥയിൽ രണ്ടരയ്ക്ക് നിശ്ചയിച്ചിരുന്ന മൽസരങ്ങൾ കളിക്കാൻ ബുദ്ധിമുട്ടാണെന്ന് ടീമുകൾ സംഘാടകരെ അറിയിച്ചു. തുടർന്നാണ് മാച്ച് കമ്മീഷണറുടെ സാന്നിധ്യത്തിൽ കേരളാ ഫുട്ബോൾ അസ്സോസിയേഷൻ പ്രതിനിധികൾ ടീമുകളുമായി ചർച്ച നടത്തിയത്. മൽസരം രാത്രിയാക്കണമെന്ന ടീമുകളുടെ ആവശ്യം സംഘാടകർ അവഗണിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനപ്രകാരമാണ് സമയം മാറ്റിയതെന്നായിരുന്നു കെ.എഫ്.എ അധികൃതരുടെ പ്രതികരണം
പുതിയ സമയക്രമത്തിൽ മികച്ച പ്രകടനം നടത്താൻ കളിക്കാർക്കാകില്ലെന്നാണ് മിക്ക ടീമുകളുടേയും അഭിപ്രായം.
സമയക്രമത്തിന് പുറമെ മൽസരക്രമവും സംഘാടകർ മാറ്റി. ഉച്ചയ്ക്ക് തീരുമാനിച്ചിരുന്ന കേരളത്തിന്റെ എല്ലാ മൽസരങ്ങളും വൈകീട്ട് നാലു മണിയിലേയ്ക്കാണ് മാറ്റിയത്. മൽസരക്രമത്തിലെ മാറ്റം കേരളത്തിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ