സേവന നികുതി അടച്ചില്ലെന്ന പരാതിയിൽ ടെന്നിസ് താരം സാനിയ മിർസയ്ക്കു നോട്ടിസ്. തെലങ്കാന സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്കു നികുതി അടച്ചില്ലെന്നു കാണിച്ചാണു നോട്ടിസ്. ഈ മാസം 16ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് പ്രിൻസിപ്പൽ കമ്മിഷണർ ഓഫ് സർവീസ് ടാക്സ് ഓഫിസിൽനിന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
നേരിട്ടോ മറ്റേതെങ്കിലും വ്യക്തികൾ മുഖേനെയോ ഓഫിസിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുതെന്നും നോട്ടിസിൽ പറഞ്ഞിട്ടുണ്ട്. ബ്രാൻഡ് അംബാസഡറായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവനനികുതിയും അതിന്റെ പിഴയും അടക്കം 20 ലക്ഷം രൂപ സാനിയ അടയ്ക്കണമെന്നാണു നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.