രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കണമെന്ന തോന്നൽ ആദ്യമുണ്ടായത് എപ്പോഴാണ് ? 2013 ഒക്ടോബറിൽ ചാംപ്യൻസ് ലീഗ് ട്വന്റി20 മൽസരത്തിനിടെയായിരുന്നു അത്. വിരമിച്ചതിന് ഏകദേശം ഒരു മാസം മുൻപ്. ഡൽഹിയിലായിരുന്നു മൽസരം. സാധാരണ എന്റെ ദിവസം തുടങ്ങുന്നതു ജിമ്മിലെ കായിക പരിശീലനത്തിലൂടെയാണ്. 24 വർഷം തുടർന്ന രീതി. എന്നാൽ അന്നൊരുനാൾ അങ്ങനെ തോന്നിയില്ല. രാവിലെ എഴുന്നേൽക്കാനും ജിമ്മിൽ പോകാനും ഉൽസാഹക്കുറവ്. കാൽനൂറ്റാണ്ടോളം തുടർന്ന ശീലത്തിനാണു മടി. ഞാൻ സ്വയം ചോദിച്ചു, എന്തുകൊണ്ട് ?
ഇതു സൂചനയാണോ ! കളി അവസാനിപ്പിക്കാനുള്ള സൂചന. എനിക്കിത്രയും കാലം പ്രിയപ്പെട്ടതായിരുന്ന ഗെയിം ഇനി എന്റെ ദൈനംദിന ജീവിതത്തിൽനിന്ന് അകലുകയാണോ ! – വിരമിക്കലിന്റെ തോന്നലുണർന്ന ദിവസത്തെക്കുറിച്ചു സച്ചിൻ ഓർത്തെടുത്തു. ഒരു സാമൂഹിക മാധ്യമത്തിലെ കുറിപ്പിലാണു സച്ചിൻ വിരമിക്കൽ കാലം ഓർക്കുന്നത്.
ഒക്ടോബർ രണ്ട്, അഞ്ച്, ആറ് തീയതികളിൽ നടന്ന ചാംപ്യൻസ് ലീഗ് ട്വന്റി20 മൽസരങ്ങളിൽ രാജസ്ഥാനെ നേരിട്ട മുംബൈ ടീമംഗമായിരുന്നു സച്ചിൻ. ‘‘ വിരമിക്കൽ തോന്നലുണ്ടായതിനെക്കുറിച്ച് എന്റെ ഹീറോ സുനിൽ ഗാവസ്കർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ടെസ്റ്റിനിടെ ഉച്ചഭക്ഷണ ഇടവേളയ്ക്കും ചായ ഇടവേളയ്ക്കും സമയം എത്ര ബാക്കിയുണ്ടെന്നു ക്ലോക്കിൽ നോക്കിത്തുടങ്ങിയതായിരുന്നു അദ്ദേഹത്തിനു വിരമിക്കലിനെക്കുറിച്ച് ആദ്യ തോന്നലുണ്ടാക്കിയത്.
എനിക്കും അതേ വികാരമാണ് തോന്നിയത്. എന്റെ ശരീരവും മനസ്സും അതേ രീതിയിലാണു പ്രതികരിച്ചത്. വിരമിക്കലിനെക്കുറിച്ചു പ്രമുഖ ടെന്നിസ് താരം ബില്ലി ജീൻ കിങ് നടത്തിയ നിരീക്ഷണവും ശ്രദ്ധേയമായിരുന്നു. എപ്പോഴാണു പോകേണ്ടതെന്നു നമ്മൾ തിരിച്ചറിയും. നിങ്ങളുടെ ഉള്ളിൽനിന്നു തന്നെ ആ തോന്നലുണ്ടാവും. എപ്പോഴാണു വിരമിക്കേണ്ടതെന്നു നിങ്ങൾക്കു ചുറ്റുമുള്ളവർ നിശ്ചയിക്കാൻ അനുവദിക്കരുത്. – ബില്ലി ഒരിക്കൽ പറഞ്ഞു.
എങ്കിലും ക്രിക്കറ്റ് താരമായി ഇത്രയും കാലം ജീവിച്ചിട്ട്, അതു ജീവിതത്തിന്റെ ഭാഗമല്ലാതായി മാറുന്നത് എങ്ങനെ നേരിടും. ഫീൽഡിലേക്ക് ഓരോ തവണയെത്തുമ്പോഴും ആയിരക്കണക്കിനു തൊണ്ടകളിൽനിന്നുയരുന്ന സച്ചിൻ, സച്ചിൻ വിളികൾ നൽകുന്ന ആവേശം ഇനിയില്ലാതാവുന്നത് എങ്ങനെ സഹിക്കും !
ഞാൻ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇതെല്ലാം ചർച്ച ചെയ്തു. അതോടെ തീർച്ചപ്പെടുത്തി. രാജ്യാന്തര ക്രിക്കറ്റിൽ എന്റെ ഇന്നിങ്സ് അവസാനിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ താൻ സ്വപ്നങ്ങൾക്കു പിന്നാലെ ആയിരുന്നെങ്കിൽ രണ്ടാം ഇന്നിങ്സ് സംതൃപ്തിയുടേതാണെന്നു സച്ചിൻ പറഞ്ഞു.