കളം വിട്ടെങ്കിലും രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റ് രംഗത്ത് സജീവം. നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് നിരസിച്ച ദ്രാവിഡിനെ വാഴ്ത്തി സോഷ്യല്‍മീഡിയ ഇപ്പോഴും മുന്നേറുകയാണ്. ക്രിക്കറ്റില്‍ ഇന്നിങ്സ് മെല്ലെ കെട്ടി വന്‍മതില്‍ തീര്‍ത്ത ദ്രാവിഡിനെ പലകുറി 'പൊങ്കാല'യിട്ടവര്‍ വാഴ്ത്തിപ്പാടാന്‍ മല്‍സരിക്കുന്നു.
കാണികള്‍ക്കുവേണ്ടി കളിക്കുകയോ പ്രതികരിക്കുകയോ രാഹുല്‍ ദ്രാവിഡിന്റെ ശീലമല്ല. കാണികളെ ആവേശത്തിലാക്കുന്ന ക്രോസ് ബാറ്റ് ഷോട്ടുകള്‍ ദ്രാവിഡില്‍ നിന്ന് കണ്ടത് വളരെ അപൂര്‍വം. 'എന്നെപ്പോലെ ബാറ്റു ചെയ്യാന്‍ ദ്രാവിഡിനു കഴിയും എന്നാല്‍ എനിയ്ക്ക് ഒരിക്കലും ദ്രാവിഡിനെപ്പോലെ ബാറ്റുചെയ്യാനാവില്ല' ക്രിസ് ഗെയിലിന്റെ ഈ വാക്കുകള്‍ മതി ദ്രാവിഡ് എന്ന ക്രിക്കറ്റ് താരത്തെ മനസിലാക്കാന്‍.
ഡോക്ടറേറ്റ് ഇതാദ്യമല്ല ദ്രാവിഡ് നിരസിക്കുന്നത്. മുമ്പ് ഗുല്‍ബര്‍ഗ സര്‍വകലാശലയും ഡോക്ടറേറ്റ് വാഗ്ദാനവുമായി എത്തി. എന്നാല്‍ കൊമേഴ്സ് ബിരുദവും എം.ബി.എയും പൂര്‍ത്തിയാക്കിയ ദ്രാവിഡ് കുലുങ്ങിയില്ല. ഗുല്‍ബര്‍ഗയോടും നോ പറഞ്ഞു. 164 ടെസ്റ്റിലും 344 ഏകദിനത്തിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു. രണ്ടു ഫോര്‍മാറ്റിലും പതിനായിരത്തിലേറെ റണ്‍സ് നേടി. ഇന്ത്യയുടെ ക്യാപ്റ്റനുമായി. കുറച്ചുകാലം ടീം ഇന്ത്യയുടെ വിക്കറ്റും കാത്തു. ഒരു നൈസര്‍ഗിക പ്രതിഭയല്ല രാഹുല്‍ ദ്രാവിഡ്. വളരെ സാവധാനം ബാറ്റു ചെയ്യുന്ന ഒരു താരം. കഠിനാധ്വാനവും ശ്രദ്ധയും ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മതിലാക്കി. സച്ചിന്‍റെയും ഗാംഗുലിയുടെയും നിഴലില്‍ ഒതുങ്ങിയെങ്കിലും ഒരിക്കലും അതില്‍ ഇഷ്ടക്കേടോ നിരാശയോ ദ്രാവിഡിന് ഉണ്ടായിരുന്നില്ല. ഏല്‍പിക്കുന്ന ജോലി ഭംഗിയാക്കുക മാത്രമായിരുന്നു ദ്രാവിഡിന്‍റെ ദൗത്യം. ടീമിനുവേണ്ടി ഏത് നമ്പറിലും ബാറ്റ് ചെയ്യാനിറങ്ങും. ഇടക്ക് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയേണ്ടി വന്നപ്പോഴും ആ മുഖത്ത് പരിഭവം കണ്ടില്ല.
രാജസ്ഥാന്‍ റോയല്‍സിന്റെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെയും മെന്റര്‍ ആയി ടീമിനെ മികവുറ്റ ജയങ്ങള്‍ നേടിയ ദ്രാവിഡിനെ അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാക്കി. യുവതാരങ്ങളെ വാര്‍ത്തെടുക്കുകയാണ ദ്രാവിഡിന്റെ ദൗത്യം. അതു വളരെ ഭംഗിയാക്കി. ഇപ്പോള്‍ ടീമിലെത്തിയ ഋഷഭ് പന്ത്,കരുണ്‍ നായര്‍, ഹര്‍ദിക് പാണ്ഡ്യ, ജയന്ത യാദവ് തുടങ്ങിയവര്‍ ദ്രാവിഡിന്റെ പങ്ക് വ്യക്തമാക്കി. എന്തിന് ഇംഗ്ലണ്ടിന്റെ സാം ബില്ലിങ്സും ദ്രാവിഡിനോടുള്ള കടപ്പാട് വ്യക്തമാക്കി. ഇന്ത്യയില്‍ കളിക്കാനും സ്പിന്നിനെതിരെ കളിക്കാനും പഠിപ്പിച്ചത് ദ്രാവിഡ് ആണെന്ന് ഇംഗ്ലീഷ് താരം പറഞ്ഞു. ഫോം ഔട്ട് ആയാലോ, മനസ് പതറിയാലോ വേഗത്തില്‍ സമീപിക്കാവുന്നതാരമാണ് ദ്രാവിഡ് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. കളിയെക്കുറിച്ച് പറയാനും പഠിപ്പിക്കാനും ദ്രാവിഡ് ഒരിക്കലും മടികാണിച്ചിട്ടില്ല.