ഫുട്ബോളിലെ ചുവപ്പുകാർഡിന്റെ മാതൃകയിൽ കളിക്കാരനെ പുറത്താക്കാൻ അംപയർമാർക്ക് അധികാരം നൽകുന്ന വിധത്തിൽ ക്രിക്കറ്റ് നിയമങ്ങൾ പരിഷ്കരിക്കുന്നു. കളിക്കിടെ അംപയറെ ഭീഷണിപ്പെടുത്തുന്നതും എതിർടീം അംഗത്തിനു നേരെ മോശമായി പെരുമാറുന്നതും ഉൾപ്പെടെയുള്ള നടപടികൾക്കു മുതിരുന്ന കളിക്കാരനെ പുറത്താക്കാനാണ് അനുമതി. ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമങ്ങൾ നിലവിൽ വരും. മുംബൈയിൽ കഴിഞ്ഞ ഡിസംബറിൽ ചേർന്ന, ക്രിക്കറ്റിന്റെ നിയമരൂപീകരണ സമിതിയായ എംസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ തീരുമാനങ്ങളെടുത്തത്. ക്രിക്കറ്റ് ബാറ്റിന്റെ വലുപ്പം ഏകീകൃതമാക്കാനും സമിതി തീരുമാനിച്ചു.
ബാറ്റും ബോളും തമ്മിലുള്ള അനുപാതം അടുത്തകാലത്ത് പ്രശ്നമായ സാഹചര്യത്തിലാണ്, ബാറ്റ് നിർമാതാക്കൾ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്കു ശേഷമുള്ള നിയമനിർമാണം. 108 മില്ലീമീറ്റർ വീതിയും 67 മില്ലീമീറ്റർ കനവും ക്രിക്കറ്റ് ബാറ്റിന്റെ ഇനിമുതലുള്ള പരമാവധി വലുപ്പം. ബാറ്റിന്റെ അരികുകളുടെ പരമാവധി കനം 40 മില്ലീമീറ്റർ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. ബാറ്റിന്റെ വലുപ്പക്കൂടുതൽ മൂലം അബദ്ധത്തിൽ തട്ടുന്ന പന്തുകൾ പോലും ബൗണ്ടറി കടക്കുന്നതു നിയന്ത്രിക്കാനാണിത്. റൺഔട്ട് നിയമവും പരിഷ്കരിക്കപ്പെടും. ക്രീസിൽ സ്പർശിച്ച ശേഷം ബാറ്റ് ഉയർന്നുപോയാൽ റൺഔട്ട് വിധിക്കുന്ന നടപടി ഇതോടെ ഇല്ലാതാകും.
കളിക്കാരുടെ മോശം പെരുമാറ്റത്തിന്റെ പേരിൽ അംപയറിങ് ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ്, അംപയർമാർക്ക് ശക്തമായ അച്ചടക്ക നടപടികൾക്ക് അനുമതി നൽകുന്ന പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് എംസിസി തലവൻ ജോൺ സ്റ്റീഫൻസൺ പറഞ്ഞു.
െപനൽറ്റി റൺസ്; ഔട്ട് !
∙ ലെവൽ 1: അമിതമായ അപ്പീലിങ്, അംപയറുടെ തീരുമാനത്തെ പരസ്യമായി എതിർക്കുക– ആദ്യസംഭവത്തിൽ കളിക്കാരനെ ശാസിക്കും. പിന്നീടും ആവർത്തിച്ചാൽ അഞ്ച് പെനൽറ്റി റൺസ് എതിർടീമിനു നൽകും.
∙ ലെവൽ 2: മറ്റൊരു കളിക്കാരന്റെ ശരീരത്തിനു നേർക്കു മനഃപൂർവം പന്തെറിയുക, കളിക്കിടെ മനഃപൂർവം എതിർടീമംഗത്തെ തടസ്സപ്പെടുത്തുക– എതിർ ടീമിന് അഞ്ചു റൺസ്
∙ ലെവൽ 3: അംപയറെ വിരട്ടുക, എതിർടീം അംഗം, ടീം ഒഫിഷ്യൽ, കാണികൾ തുടങ്ങിയവരെ ഭീഷണിപ്പെടുത്തുക– എതിർടീമിന് അഞ്ചു പെനൽറ്റി റൺസ്. കുറ്റക്കാരനായ കളിക്കാരനെ നിശ്ചിത ഓവർ സമയത്തേക്ക് കളിക്കളത്തിനു പുറത്താക്കും. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിവയ്ക്ക് അനുസരിച്ച് ഓവറുകളുടെ എണ്ണം തീരുമാനിക്കാം.
∙ ലെവൽ 4: അംപയറെ ഭീഷണിപ്പെടുത്തുക, കളിക്കിടെ ഗുരുതരമായ അക്രമത്തിനു മുതിരുക– എതിർടീമിന് അഞ്ചു പെനൽറ്റി റൺസ്. കുറ്റക്കാരനായ കളിക്കാരനെ ആ കളിയിൽനിന്നു പുറത്താക്കും. ബാറ്റ്സ്മാൻ ആണു കുറ്റക്കാരനെങ്കിൽ റിട്ടയേഡ് ഔട്ട് ആയി പ്രഖ്യാപിക്കും.