1992 മാർച്ച് നാല്. ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പിൽ ഏറ്റുമുട്ടുന്നു. ഇന്ത്യ 49 ഓവറിൽ 216 റൺസ്. പാക്കിസ്ഥാനും ഏറെ പിടിച്ചുനിൽക്കാനായില്ല. വിക്കറ്റുകൾ പൊഴിഞ്ഞു. നാലാമനായി ഇറങ്ങിയ മിയൻദാദിലായിരുന്നു ഏറെ പ്രതീക്ഷ. കീപ്പർ മൊറെ മൂന്നു പേരെ ക്യാച്ചിലൂടെ ഔട്ടാക്കി. നായകൻ ഇമ്രാന്റെ റണ്ണൗട്ടിലും മോറെ നിർണായക പങ്കുവഹിച്ചു. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു മൊറെ.ഇടയ്ക്കിടെ വിക്കറ്റിനു പിന്നിൽനിന്ന് എന്തൊക്കെയോ വിളിച്ചുപറയുന്നു, ഇടയ്ക്ക് ചാടിക്കൊണ്ട് അപ്പീൽ നടത്തുന്നു. അംപയർ ഡേവിഡ് ഷെപ്പേഡിനോടു മിയൻദാദ് പരാതിപ്പെട്ടു. സച്ചിന്റെ ലെഗ്സൈഡിലൂടെയുള്ള പന്ത് മിയൻദാദിന്റെ ബാറ്റിൽ ഉരസിയാണ് താൻ പിടിച്ചത് എന്ന് ധരിച്ച് മോറെ ചാടിക്കൊണ്ട് ആർത്തുവിളിച്ചു. ഇത് മിയൻദാദിനെ ചൊടിപ്പിച്ചു. ഉയരംകുറഞ്ഞ മൊറെയുടെ ചാട്ടം അനുകരിച്ചുകൊണ്ട് മിയൻദാദ് മോശമായ രീതിയിൽ മൊറെയെ അനുകരിച്ചു–ചരിത്രത്തിൽ ഇടം നേടിയ തവളച്ചാട്ടം. ഏറെ വൈകാതെ മിയാൻദാദ് ശ്രീനാഥിന്റെ പന്തിൽ പുറത്തുമായി. 110 പന്തുകൾ നേരിട്ടു മിയൻദാദ് 40 റൺസ് നേടി . പ്രശ്നം പറഞ്ഞുതീർക്കണമെന്ന് ഇരുടീമുകളുടെയും മാനേജർമാരോട് മൂന്നാം അപയർ ടെഡ് വിക്ക്സ് അഭ്യർഥിക്കുകയും ചെയ്തു. കളിയിൽ ഇന്ത്യ 43 റൺസിന് ജയിച്ചു.
ക്രിക്കറ്റിലെ മറ്റ് വിവാദങ്ങൾ:
ബോഡിലൈൻ വിവാദം
1932 ഡിസംബർ രണ്ടു മുതൽ 1933 ഫെബ്രുവരി 28 വരെ നീണ്ട 1932–33ലെ ആഷസ് പരമ്പരയിലെ കറുത്ത അധ്യായമാണ് ബോഡിലൈൻ വിവാദം. ബ്രാഡ്‌മാനെ വീഴ്‌ത്താൻ ഇംഗ്ലിഷ് ക്യാപ്‌റ്റൻ ഡഗ്ലസ് ജാർഡൈൻ ആവിഷ്‌കരിച്ച വൃത്തികെട്ട ബോളിങ് തന്ത്രമായിരുന്നു ഇത്. ലെഗ്‌സൈഡിൽ ബാറ്റ്‌സ്‌മാന്റെ ശരീരം ലക്ഷ്യമാക്കി ഷോട്ട് പിച്ച് പന്തെറിയുന്ന രീതിയാണിത്.
പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ക്യാച്ചുകൾ കൈക്കലാക്കാൻ ലെഗ് സൈഡിൽ ഫീൽഡർക്ക് സാധിക്കുന്നു. ഷോർട്ട് ലെഗിൽ അഞ്ചുവരെയും പിന്നിൽ ഡീപിൽ രണ്ടും ഫീൽഡർമാരെ അണിനിരത്തി. പരമ്പരയിലെ ആദ്യ മൂന്നു ടെസ്‌റ്റ് മൽസരങ്ങളിലും (സിഡ്‌നി, മെൽബൺ, അഡലെയ്‌ഡ്) ബോഡിലൈൻ ഉപയോഗിക്കപ്പെട്ടു. എതിർ ടീമിലെ പല താരങ്ങൾക്കും പരുക്കേറ്റു.
‘അണ്ടർ ആം’ വിവാദം : 980–81ലെ ബെൻസൺ ആൻഡ് ഹെഡ്‌ജസ് വേൾഡ് സീരീസ് കപ്പ് ടൂർണമെന്റിലെ ബെസ്‌റ്റ് ഓഫ് ഫൈവ് ഫൈനലിലെ മൂന്നാമത്തെ മൽസരത്തിലാണ് ഈ വിവാദം. ആദ്യ ഫൈനലിൽ ന്യൂസീലൻഡും രണ്ടാം ഫൈനലിൽ ഓസ്‌ട്രേലിയയും വിജയിച്ചു.
മൂന്നാം ഫൈനൽ മെൽബണിൽ. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നാലു വിക്കറ്റിന് 235 റൺസ്. മറുപടി കിവീസ് ഒരു പന്തു ബാക്കിനിൽക്കെ 229/8 എന്ന നിലയിൽ. അവസാന പന്തിൽ ന്യൂസീലൻഡിന് ജയിക്കാൻ ആറു റൺസ് വേണം. ഓസീസ് ക്യാപ്‌റ്റൻ ഗ്രെഗ് ചാപ്പലിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ സഹോദരൻകൂടിയായ ട്രവർ ചാപ്പൽ പന്ത് നിലത്തുകൂടി ഉരുട്ടിയെറിഞ്ഞു. ന്യൂസീലൻഡിന്റെ അവസാന ബാറ്റ്‌സ്‌മാൻ ബ്രയിൻ മാക്‌കെഞ്ചെനിക്ക് ഒന്നും ചെയ്യാനായില്ല. ഓസ്‌ട്രേലിയയ്‌ക്ക് വിജയം.
വീണ്ടും ഇതാ മിയൻദാദ്
1981–82ൽ പെർത്തിലെ ടെസ്റ്റിൽ മിയൻദാദും ലിലിയും തമ്മിൽ ഏറ്റുമുട്ടി. പാക്കിസ്‌ഥാന് 543 റൺസിന്റെ വിജയലക്ഷ്യം. നായകൻ മിയൻദാദ് ക്രീസിലെത്തുന്നു. ബോളർ ഡെന്നിസ് ലിലി. മിയൻദാദ് റൺസിനായി ഓടുമ്പോൾ ലിലി മുന്നിൽ കയറിനിന്നു. ഇരുവരും പരസ്‌പരം മുട്ടി. ലിലി മിയൻദാദിന്റെ കാലിൽ തൊഴിച്ചു. മിയൻദാദ് ബാറ്റ് ഉയർത്തി ലിലിയുടെ നേർക്ക് പാഞ്ഞു. അംപയർമാർ ഇടപെട്ടു. ഓസീസ് നായകൻ ഗ്രെഗ് ചാപ്പൽ ഓടിയെത്തി. ഇരുവരെയും തടഞ്ഞു. ടെസ്‌റ്റിൽ ഓസ്‌ട്രേലിയ 286 റൺസിന് വിജയിച്ചു.
ഷുക്കൂർ റാണ സംഭവം
ഏറ്റവും വലിയ അംപയറിങ് വിവാദം ഉയർന്നത് 1987–88ലെ ഇംഗ്ലണ്ട്–പാക്ക് പരമ്പരയിലായിരുന്നു. അംപയർമാരായ ഷക്കീൽ ഖാനും ഷുക്കൂർ റാണയുമായിരുന്നു യഥാക്രമം ലഹോർ, ഫൈസലാബാദ് ടെസ്‌റ്റുകളിൽ വിവാദ നായകൻമാരായത്. ലഹോർ ടെസ്‌റ്റിൽ ആതിഥേയരോട് ഒരു ഇന്നിങ്‌സിന് ഇംഗ്ലണ്ട് തോറ്റപ്പോൾ പ്രധാന വില്ലനായത് അംപയർ ഷക്കീൽ ഖാനാണ്. ഖാൻ തെറ്റായ പല തീരുമാനങ്ങളുമെടുത്തെന്ന് ഇംഗ്ലിഷ് താരങ്ങൾ വാദിച്ചു. ക്രിസ് ബ്രോഡിനെ പുറത്താക്കിയ അംപയറുടെ തീരുമാനമാണ് ഏറ്റവും വിവാദമുയർത്തിയത്. അംപയർ കൈ ഉയർത്തിയെങ്കിലും ഒരുമിനിറ്റിലേറെ ഗ്രൗണ്ടിൽ നിന്ന ശേഷമാണ് ബ്രോഡ് മടങ്ങിയത്. ലഹോർ ടെസ്‌റ്റിനുശേഷം നടന്ന ഫൈസലാബാദ് ടെസ്‌റ്റിൽ ഇംഗ്ലിഷ് നായകൻ മൈക്ക് ഗാറ്റിങ്ങും അംപയർ ഷക്കൂർ (ഷുക്കൂർ) റാണയും തമ്മിൽ നടന്ന വാക്ക്‌പയറ്റ് ഇന്നും ക്രിക്കറ്റ് ലോകം മറന്നിട്ടില്ല.
ഓവൽ ടെസ്‌റ്റ് വിവാദം
2006ലെ പാക്കിസ്‌ഥാന്റെ ഇംഗ്ലിഷ് പരമ്പരയിലാണ് വിവാദത്തിൽ മുങ്ങിയ ഓവൽ ടെസ്‌റ്റ് മൽസരം അരങ്ങേറിയത്. ടെസ്‌റ്റിന്റെ നാലാം ദിവസം പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് പാക്ക് ടീമിന് അംപയർ ഡാരൽ ഹെയർ അഞ്ചു റൺസ് പിഴയിട്ടു. ഇത്തരം പിഴ ചരിത്രത്തിൽ ആദ്യം. ചായയ്‌ക്കുശേഷം കളി പുനരാരംഭിക്കുന്നതിനായി ഇംഗ്ലിഷ് ബാറ്റ്‌സ്‌മാന്മാരായ പോൾ കോളിങ്‌വുഡും ഇയാൻ ബെല്ലും അംപയർമാരായ ഡാരൽ ഹെയറും ബില്ലി ഡോക്‌ടറോവും കളത്തിൽ എത്തിയിട്ടും പാക്ക് താരങ്ങൾ എത്തിയില്ല. അംപയർമാർ ബെയ്‌ലുകൾ മാറ്റി കളി അവസാനിപ്പിച്ചു. ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിച്ചു. നിശ്‌ചിത സമയത്തിനുള്ളിൽ ഗ്രൗണ്ടിലെത്താൻ കഴിയാത്ത ടീം, മൽസരം അടിയറ വച്ചതായി കണക്കാക്കാമെന്ന ക്രിക്കറ്റ് നിയമമനുസരിച്ചാണ് അംപയർമാരായ ഡോക്‌ടറോവും ഹെയറും വിജയം ഇംഗ്ലണ്ടിനു നൽകിയത്.