ബെംഗളൂരുവിൽ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ജയിച്ച ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. എങ്കിലും ബാറ്റിങ് നിരയിലെ പ്രത്യേകിച്ച് ഓപ്പണിങ്ങിലെ പോരായ്മകൾ ഇന്ത്യയ്ക്കു തലവേദനയാകുന്നു. ഓപ്പണിങ്ങിൽ ഏറെക്കാലമായി തുടരുന്ന പ്രശ്നങ്ങൾക്കു പരിഹാരം തേടി പരീക്ഷണങ്ങൾ പലതും നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.
ഇംഗ്ലണ്ടിനും ബംഗ്ലദേശിനും എതിരായ പരമ്പരകളിൽ മൂന്ന് ഇന്നിങ്സുകളിൽ 600ന് മേലെ റൺസെടുക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ഇന്നിങ്സുകളിൽ 200 കടക്കാൻ പോലും കഴിഞ്ഞില്ല. പുണെയിലെ ആദ്യ ടെസ്റ്റിൽ ഇടങ്കയ്യൻ സ്പിന്നർ ഒക്കീഫിയുടെ മുന്നിൽ പതറിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 105 റൺസിനും രണ്ടാം ഇന്നിങ്സിൽ 107 റൺസിനും പുറത്തായി.
ബെംഗളൂരുവിലെ ആദ്യ ഇന്നിങ്സിൽ നേഥൻ ലയൺ എട്ടു വിക്കറ്റുമായി തിളങ്ങിയപ്പോൾ 189 റൺസിന് ഇന്ത്യ ഓൾഔട്ടായി. പിന്നീട് മികച്ച പ്രകടനത്തോടെ തിരിച്ചെത്തിയ ഇന്ത്യ പരമ്പര 1–1 സമനിലയിൽ എത്തിച്ചു. മൂന്നാം ടെസ്റ്റ് 16ന് ആരംഭിക്കും. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 87 റൺസ് ലീഡ് നേടുകയും രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 120 റൺസെത്തുമ്പോഴേക്കു നാലു വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തപ്പോൾ തോൽവിയാണു കാത്തിരിക്കുന്നതെന്നു തോന്നലുണർന്നു.
അപ്രതീക്ഷിത ബൗൺസും സ്പിന്നും പിച്ചിലെ ബാറ്റ്സ്മാൻമാർക്കു പേടിസ്വപ്നമാക്കിയതാണു ടീം ഇന്ത്യയുടെ ഭാവിയിൽ സംശയമുണർത്തിയത്. എന്നാൽ അഞ്ചാം വിക്കറ്റിൽ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും ചേർന്നു 118 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചതോടെ ഓസ്ട്രേലിയയ്ക്കു മുന്നിൽ 188 റൺസിന്റെ ലക്ഷ്യം വച്ചുനീട്ടാൻ കഴിഞ്ഞു.
മധ്യനിര പൂർണ മികവിൽ എത്തിയിട്ടില്ലെങ്കിലും ചില ശ്രദ്ധേയ പ്രകടനങ്ങളെങ്കിലും സംഭവിക്കുന്നു. പുതിയ പന്തിൽ മിച്ചൽ സ്റ്റാർക് പൂജാര–രഹാനെ സഖ്യത്തെ പൊളിച്ചതോടെ ബാക്കി അഞ്ചു വിക്കറ്റുകൾ 19 പന്തുകൾക്കിടെ 20 റൺസെടുക്കുമ്പോഴേക്ക് ഇന്ത്യയ്ക്കു നഷ്ടമായി.
എന്നാൽ ഓപ്പണിങ് സഖ്യത്തിനു ദീർഘകാലമായി നിലയുറപ്പിക്കാൻ കഴിയുന്നില്ലെന്നതാണു വാസ്തവം. ഇടയ്ക്കിടെ ചില മിന്നിക്കത്തലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ എത്രയോ ഇതിഹാസ ഓപ്പണിങ് സഖ്യങ്ങൾക്കു രൂപം കൊടുത്ത ടീം ഇന്ത്യയ്ക്ക് ആ പാരമ്പര്യം തുടരാൻ കഴിയുന്നില്ല. ലോകേഷ് രാഹുലും അഭിനവ് മുകുന്ദും ചേർന്നു ബെംഗളൂരുവിൽ രണ്ടാം ഇന്നിങ്സിൽ നേടിയ 39 റൺസാണു പരമ്പരയിലെ ഏറ്റവും മികച്ച ഓപ്പണിങ് പ്രകടനം.
കഴിഞ്ഞ 25 ടെസ്റ്റുകൾക്കിടെ ഏഴു തവണ ഓപ്പണിങ് സഖ്യത്തിൽ ഇന്ത്യ പരീക്ഷണം നടത്തി. മുരളി വിജയ്– ശിഖർ ധവാൻ സഖ്യത്തിലാണ് ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിച്ചതെങ്കിലും ശിഖർ ധവാന്റെ ഫോം മങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു. ലോകേഷ് രാഹുൽ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടു ടെസ്റ്റിലും തിളങ്ങി. പക്ഷേ, ആദ്യ ടെസ്റ്റിൽ മുരളി വിജയും രണ്ടാം ടെസ്റ്റിൽ അഭിനവ് മുകുന്ദും തിളങ്ങിയില്ല.
ഓപ്പണിങ് സഖ്യം പെട്ടെന്നു പുറത്താകുന്നത് മധ്യനിരയ്ക്ക് ഏൽപിക്കുന്ന സമ്മർദം കനത്തതാണ്. അതിൽനിന്നു മുക്തി നേടാൻ കഴിയാതെവരുന്നതോടെ ഇന്ത്യ ചെറിയ സ്കോറിൽ ഒതുങ്ങുന്നു.
കഴിഞ്ഞ 25 ടെസ്റ്റുകളിൽ 45 ഇന്നിങ്സുകളിൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ഒൻപതു തവണ മാത്രമാണ് 50 റൺസിലെത്തിയത്. അതിൽ രണ്ടു തവണ മാത്രമാണ് 100ൽ എത്തിയത്. ഇതിൽനിന്നു തന്നെ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തിന്റെ പ്രകടനത്തിന്റെ നേർചിത്രം ലഭിക്കും.