ഇംഗ്ളണ്ടിനെതിരായ രണ്ടാം 20-ട്വന്റി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം. ആവേശം അവസാന പന്തു വരെ നീണ്ട മത്സരത്തിൽ നീലപ്പടയ്ക്കു അഞ്ചു റൺസിന്റെ ജയം. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിലായി.
ജയിക്കാൻ 145 റൺസ് വേണ്ടിയിരുന്ന ഇംഗ്ളണ്ടിനു ആറു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ സാധിച്ചുള്ളൂ. 38 റൺസെടുത്ത റൂട്ടും 38 റൺസെടുത്ത സ്റ്റോക്സുമാണ് അൽപമെങ്കിലും പിടിച്ചു നിന്നത്. എന്നാൽ നിർണായക ഘട്ടത്തിൽ ഇരുവരും വീണത് കളി ഇന്ത്യയുടെ വരുതിയിലാക്കി. മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നത് ഇംഗ്ളണ്ടിനു വിനയായി. മൂന്നു വിക്കറ്റെടുത്ത നെഹ്റയും രണ്ടു വിക്കറ്റെടുത്ത ബുംമ്റയും മികച്ച പ്രകടനം കാഴ്ച വച്ചു.
ടോസ് നഷ്ടപ്പട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ താളം കണ്ടെത്താൻ വിഷമിച്ചു. നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഏറെ നാളുകൾക്കു ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ ലോകേഷ് രാഹുലിന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 47 പന്തുകൾ നേരിട്ട രാഹുൽ ആറു ബൗണ്ടറിയും രണ്ടു സിക്സുമുൾപ്പെടെ 71 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അവസാന ഓവറിൽ രണ്ട് ഇന്ത്യൻ താരങ്ങൾ റണ്ണൗട്ടായി.
ഇന്ത്യയ്ക്ക് ഓപ്പണർമാരായ കോഹ്‌ലിയും രാഹുലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 4.1 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 30 റൺസ്. മികച്ച തുടക്കം ലഭിച്ചെങ്കിലും അതു മുതലാക്കാനാകാതെ പോയ കോഹ്‍ലി 15 പന്തിൽ 21 റൺസുമായി കൂടാരം കയറി. രണ്ടു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടുന്നതായിരുന്നു കോഹ്‍ലിയുടെ ഇന്നിങ്സ്. സുരേഷ് റെയ്ന (10 പന്തിൽ ഏഴ്), യുവരാജ് സിങ് (12 പന്തിൽ നാല്) എന്നിവർ വന്നതുപോലെ മടങ്ങി. നാലാം വിക്കറ്റിൽ രാഹുൽ-മനീഷ് പാണ്ഡെ സഖ്യം 56 റൺസെടുത്ത് കൂട്ടത്തകർച്ച ഒഴിവാക്കി.
രാഹുലിനെ ജോർദാനും പിന്നാലെ മനീഷ് പാണ്ഡെയെ മിൽസും മടക്കിയതോടെ ഇന്ത്യ വീണ്ടും തകർന്നു. 26 പന്തിൽ ഒരു സിക്സുൾപ്പെടെ 30 റൺസായിരുന്നു പാണ്ഡെയുടെ സമ്പാദ്യം. ഹാർദിക് പാണ്ഡ്യ (മൂന്നു പന്തിൽ രണ്ട്) മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി (ഏഴു പന്തിൽ അഞ്ച്), അമിത് മിശ്ര (0) എന്നിവർക്ക് അവസാന ഓവറുകളിൽ റൺനിരക്കുയർത്താനാകാതെ പോയതോടെ ഇന്ത്യ 144-ൽ ഒതുങ്ങി. അവസാന അഞ്ച് ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യയ്ക്ക് നേടാനായത് 36 റൺസ് മാത്രം.