കളിക്കളത്തിനകത്തെ ക്രിക്കറ്റ് താരങ്ങളുടെ വാക്പോര് എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. സ്ളെഡ്ജിങ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ചീത്തവിളി പലപ്പോഴും കളത്തിനു പുറത്തേക്കും പടരാറുണ്ട്. ഓസ്ട്രേലിയൻ താരങ്ങളാണ് ഈ ‘കളി’യിൽ എന്നും കുപ്രസിദ്ധിയാർജിച്ചിട്ടുള്ളത്. എതിരാളികളെ മാനസികമായി തളർത്താൻ ചീത്തവിളി നല്ലതാണെന്ന നയമാണ് ഓസ്ട്രേലിയക്കാർക്ക്.
സ്ളെഡ്ജിങ്ങിന്റെ ആശാൻമാരാണെങ്കിലും ചിലപ്പോഴൊക്കെ തിരിച്ചടി നേരിടേണ്ടി വന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് ഓസ്ട്രേലിയൻ ടീമിന്റെ കുന്തമുനയായിരുന്ന മഗ്രാത്തിനാണ് അത്തരം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. അതും സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറിൽ നിന്നും. ഒരു ഇംഗ്ളീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് മഗ്രാത്ത് ഇക്കാര്യം വെളിപ്പടുത്തിയത്.
എല്ലാ ടീമുകളും സ്ളെഡ്ജിങ് പിന്തുടരാറുണ്ട്. എന്നാൽ അതൊന്നും വാർത്തയാകാറില്ല. ഓസ്ട്രേലിയൻ താരങ്ങൾ ചീത്തവിളിക്കുമ്പോൾ മാത്രമേ വാർത്തയാകുന്നുള്ളൂ. മറ്റുള്ളവർ ചീത്തവിളിക്കുമ്പോൾ ഞങ്ങൾ മൗനം പാലിക്കാറാണ് ചെയ്യാറ്. ക്രിക്കറ്റ് ഞങ്ങൾക്ക് വികാരമാണ്. മൈതാനത്ത് എന്തെങ്കിലും പറഞ്ഞാലും കളി കഴിയുമ്പോൾ ഞങ്ങൾ അത് മറക്കും. ഓസ്ട്രേലിയൻ ടീമിന്റെ സംസ്കാരമാണത്. മാത്യു ഹെയ്ഡനാണ് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ എതിരാളികളെ ചീത്ത വിളിച്ചിട്ടുള്ളതെന്നും മഗ്രാത്ത് അഭിമുഖത്തിൽ പറയുന്നു,