ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിൽ ഇനി കോഹ്‌ലി യുഗം. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമുകളുടെ നായകനായി വിരാട് കോഹ്‌ലിയെ ബിസിസിഐ സിലക്‌ഷൻ സമിതി തിരഞ്ഞെടുത്തു. എം.എസ്. ധോണിയുടെ പിൻഗാമിയായി നായകത്വം ഏറ്റെടുത്തതോടെ, എല്ലാ ഫോർമാറ്റുകളിലും ടീം ഇന്ത്യയെ ഇനി കോഹ്‌ലി നയിക്കും. നിലവിൽ ടെസ്റ്റ് ടീമിന്റെ മാത്രം നായകനാണ് ഇരുപത്തിയെട്ടുകാരനായ കോഹ്‍ലി. ഉപനായകൻ ആരെന്നു സിലക്‌ഷൻ സമിതി വ്യക്തമാക്കിയിട്ടില്ല. മുഖ്യ സിലക്ടർ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയി ധോണിയെ ഉൾപ്പെടുത്തി. ടീമിൽ അംഗമായി തുടരാൻ സന്നദ്ധനാണെന്നു ധോണി അറിയിച്ചിരുന്നു.
മൂന്നു വീതം ഏകദിന, ട്വന്റി20 മൽസരങ്ങളാണു പരമ്പരയിലുള്ളത്. മുതിർന്ന താരം യുവരാജ് സിങ് ഏകദിന, ട്വന്റി20 മൽസരങ്ങൾക്കുള്ള ടീമുകളിൽ ഇടംപിടിച്ചു. 2013 ഡിസംബറിലാണു യുവരാജ് അവസാനമായി ഏകദിനം കളിച്ചത്. ഇംഗ്ലണ്ടിനെതിരെ മുൻകാലങ്ങളിൽ പുറത്തെടുത്ത മികച്ച പ്രകടനം യുവിക്കു തുണയായി. ഇംഗ്ലണ്ടിനെതിരെ കളിച്ച 34 ഏകദിനങ്ങളിൽ മൂന്നു സെഞ്ചുറികളുടെ ബലത്തിൽ 1313 റൺസ് നേടിയിട്ടുണ്ട്. രഞ്ജിയിൽ തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്ത പത്തൊൻപതുകാരൻ ഋഷഭ് പന്ത് ട്വന്റി20 സംഘത്തിലെ പുതുമുഖമായി. മഹാരാഷ്ട്രയ്ക്കെതിരെ അടുത്തിടെ നേടിയ ട്രിപ്പിൾ സെഞ്ചുറി ഡൽഹിയിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭിനു ദേശീയ ടീമിലേക്കു വഴിയൊരുക്കി.
സീനിയർ താരം ആശിഷ് നെഹ്റയെ ട്വന്റി20 ടീമിലേക്കു തിരിച്ചുവിളിച്ചു. സുരേഷ് റെയ്ന ട്വന്റി20യിൽ ഇടം നേടിയപ്പോൾ, ഏകദിന ടീമിൽ നിന്ന് ഒഴിവായി. ബോളിങ് വിഭാഗത്തിൽ ജസ്പ്രീത് ബുംറ, ഭുവനേശ്വർകുമാർ, ആർ. അശ്വിൻ എന്നിവർ ഇരു ടീമുകളിലും ഇടം പിടിച്ചു. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവരും ഇരു ടീമിലുമുണ്ട്. ഇതിനിടെ, യോഗത്തിൽ ആര് അധ്യക്ഷത വഹിക്കും, എത്ര പേർ പങ്കെടുക്കും എന്നിവ സംബന്ധിച്ചുള്ള ആശയക്കുഴപ്പം സിലക്‌ഷൻ സമിതിയെ അൽപനേരം വിഷമിപ്പിച്ചു.
ബിസിസിഐ സെക്രട്ടറിയാണു പതിവായി യോഗത്തിൽ അധ്യക്ഷത വഹിച്ചിരുന്നത്. സെക്രട്ടറി അജയ് ഷിർക്കെയെ സുപ്രീം കോടതി പുറത്താക്കിയതിനാൽ സിഇഒ: രാഹുൽ ജോഹ്റി അധ്യക്ഷ പദവിയേറ്റെടുത്തു പ്രശ്നം പരിഹരിച്ചു. രാജ്യാന്തര മൽസരപരിചയമുള്ള മൂന്നുപേർ ഉൾപ്പെട്ട സിലക്‌ഷൻ സമിതിയാവണം ടീമിനെ തിരഞ്ഞെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് ആർ.എം. ലോധ സമിതി ശുപാർശ. ഇതോടെ, അഞ്ചു പേരടങ്ങുന്ന നിലവിലെ സിലക്‌ഷൻ സമിതി യോഗം ചേരുന്നതിന് എതിർപ്പുയർന്നു. സമിതി അംഗങ്ങളിൽ മൂന്നുപേർക്കു മാത്രമാണു രാജ്യാന്തര മൽസരപരിചയമുള്ളത് എന്നതും തർക്കവിഷയമായി. ഒടുവിൽ ലോധ ശുപാർശ കണക്കാക്കാതെ, അഞ്ചു പേരും യോഗത്തിൽ പങ്കെടുത്തു ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഏകദിന ടീം: കോഹ്‌ലി (ക്യാപ്റ്റൻ), ധോണി (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ, ശിഖർ ധവാൻ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, യുവരാജ്, രഹാനെ, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ഭുവനേശ്വർ, ഉമേഷ് യാദവ്.
ട്വന്റി20: കോഹ്‌ലി (ക്യാപ്റ്റൻ), ധോണി (വിക്കറ്റ് കീപ്പർ), രാഹുൽ, യുവരാജ്, റെയ്ന, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അശ്വിൻ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, മനീഷ് പാണ്ഡെ, ബുംറ, ഭുവനേശ്വർ, ആശിഷ് നെഹ്റ, മൻദീപ് സിങ്.