ബെംഗളൂരു∙ പരിമിത ഓവർ ക്രിക്കറ്റിൽ നായകനെന്ന നിലയിൽ അനുഭവസമ്പത്തു കുറവായതിനാൽ, മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയിൽനിന്നാണ് നിർണായക തീരുമാനങ്ങളെടുക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രങ്ങൾ പഠിക്കുന്നതെന്ന് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‍ലി. ട്വന്റി20 ക്രിക്കറ്റ് ടീം നായകനെന്ന നിലയിൽ അരങ്ങേറിയ ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയ ശേഷം സംസാരിക്കുമ്പോഴാണ് കോഹ്‍ലി ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മൽസരം ഇന്ത്യ 75 റൺസിന് വിജയിച്ചിരുന്നു.
ടെസ്റ്റ് മൽസരങ്ങളിൽ നായകനെന്ന നിലയിൽ അത്യാവശ്യം അനുഭവമൊക്കെ ആയെങ്കിലും അതിലും വേഗത ആവശ്യമുള്ളവയാണ് ഏകദിന, ട്വന്റി20 ഫോർമാറ്റുകൾ. അതുകൊണ്ടുതന്നെ ഈ ഫോർമാറ്റുകളിൽ ദീർഘകാലം നായകനായിരിക്കുകയും ഇതേക്കുറിച്ച് വളരെയധികം ധാരണയുള്ളയാളുമെന്ന നിലയിൽ ധോണിയിൽനിന്ന് പഠിക്കാനാണ് എന്റെ ശ്രമം. അതിനിർണായകമായ ഘട്ടങ്ങളിൽ ഇതു വളരെ സഹായകരമാണെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി.
ആറു വിക്കറ്റുകളുമായി കളിയിലെ താരമായി മാറിയ യുസ്‌വേന്ദ്ര ചാഹലിന്റെ ഓവറുകൾ തീർന്നതിനുശേഷം ഹാർദിക് പാണ്ഡ്യയ്ക്കു ബോൾ നൽകാനായിരുന്നു എന്റെ തീരുമാനം. എന്നാൽ, അതിനുപകരം ജസ്പ്രീത് ബുമ്രയ്ക്കു ബോൾ നൽകാൻ നിർദേശിച്ചത് ധോണിയും നെഹ്റയുമാണ്. പ്രധാന ബോളറെ വീണ്ടും പന്തേൽപ്പിക്കാൻ 19–ാം ഓവർ വരെ കാത്തിരിക്കേണ്ട സാഹചര്യമില്ലെന്നും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബോൾ ചെയ്യിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. ആ ഓവറിൽ മൂന്നു പന്തുകൾക്കിടെ രണ്ടു വിക്കറുകൾ പിഴുത് ബുമ്ര മൽസരം തീർക്കുകയും ചെയ്തു – കോഹ്‍ലി പറഞ്ഞു.
നായകനെന്ന നിലയിൽ ഞാൻ പുതുമുഖമൊന്നുമല്ലായിരിക്കാം. എങ്കിലും, മൂന്നു ഫോർമാറ്റുകളും മനസിലാക്കാനും അതിനനുസരിച്ച് വ്യത്യസ്തങ്ങളായ തന്ത്രങ്ങൾ രൂപപ്പെടുത്താനും സമയമെടുക്കും. ഇക്കാര്യത്തിൽ വലിയ സഹായമാണ് ധോണി ചെയ്യുന്നതെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ഒട്ടേറെ യുവതാരങ്ങളുള്ള ടീം ഇന്ത്യ, അടുത്തകാലത്തായി ഒരുപാട് വളർന്നിട്ടുണ്ടെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.
നാം ഏറ്റവും ആഗ്രഹിച്ച ഫലമാണ് ഈ മൽസരത്തിൽ ലഭിച്ചത്. ഒരു പരമ്പരയിലെ മൂന്നു ഫോര്‍മാറ്റിലും വിജയിക്കുക എന്നതു സ്വപ്നതുല്യമാണ്. ലോകത്തെ ഏറ്റവും മികച്ച ടീമെന്ന നിലയിലേക്ക് വളരുകയാണ് നമ്മൾ. അത്ര അനുഭവസമ്പത്തുള്ള ടീമല്ലാത്തതിനാൽ ഇത്രയും വലിയ നേട്ടത്തിലേക്കുള്ള വളർച്ച വളരെ അഭിമാനകരമാണെന്നും കോഹ്‍ലി പറഞ്ഞു.
ടെസ്റ്റ് ടീം ഏതാണ്ടു പൂർണമായും പുതുമുഖങ്ങളുടേതാണ്. ഏകദിന ടീമിൽ മൂന്നോ നാലോ അനുഭവസമ്പത്തുള്ള താരങ്ങളുണ്ട്. ബാക്കിയുള്ളവരെല്ലാം തീരെ യുവാക്കളാണ്. ഇന്ത്യൻ ക്രിക്കറ്റിന് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ഞാൻ കരുതുന്നു. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ വിജയത്തിന് മുൻഗണന നൽകുന്ന യുവാക്കളാണ് ടീമിന്റെ ശക്തിയെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി.
മധ്യ ഓവറുകളിൽ മികച്ച ബോളിങ് കാഴ്ചവച്ച യുസ്‌വേന്ദ്ര ചാഹലാണ് ബെംഗളൂരു ട്വന്റി20 മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയതെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. മധ്യഓവറുകളിൽ വിക്കറ്റെടുക്കാൻ സാധിച്ചില്ലെങ്കില്‍ ഏതു സ്കോറും ബെംഗളൂരുവിൽ പിന്തുടരാം. എത്ര വലിയ സ്കോർ പടുത്തുയർത്തിയാലും അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ അതു മറികടക്കാം. അതുകൊണ്ടുതന്നെ മധ്യഓവറുകളിൽ അനായാസം വിക്കറ്റുകൾ പിഴുത ചാഹലിന്റെ മികവാണു മൽസരം നമുക്ക് അനുകൂലമാക്കിയത് – കോഹ്‍ലി പറഞ്ഞു.