ഇല്ല, ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ കളത്തിനു പുറത്തെ കളികൾ അവസാനിക്കുന്നില്ല. ഓസ്ട്രേലിയൻ ടീം ഒഫീഷ്യലിനെ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‌ലി കുപ്പികൊണ്ടു തല്ലിയെന്നുള്ള ഗുരുതരമായ ആരോപണം പ്രമുഖ ഓസ്ട്രേലിയൻ പത്രമായ ദ് ഡെയ്‌ലി ടെലഗ്രാഫ് പുറത്തുവിട്ടു.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലി പുറത്തായതിനെത്തുടർന്നു ചില വിശദീകരണം തേടി ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെ മാച്ച് ഒഫീഷ്യലുകളുടെ മുറിയിലേക്ക് ഇടിച്ചുകയറിയെന്നും പത്രം ആരോപിക്കുന്നു. ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്സ്കോംബിനുമെതിരെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകിയ പരാതി വ്യാഴാഴ്ച രാത്രി വൈകി പിൻവലിച്ചതോടെ ഇരു ടീമുകളും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് അവസാനമായെന്ന ധാരണയ്ക്കിടെയാണു പുതിയ വാർത്ത പുറത്തുവന്നത്.
ആൻഡ്രൂ സൈമണ്ട്സും ഹർഭജൻ സിങ്ങും ഉൾപ്പെട്ട ‘മങ്കിഗേറ്റ്’ വിവാദത്തിന്റെ പ്രധാന സൂത്രധാരൻ അനിൽ കുംബ്ലെയാണെന്നും പത്രം കുറ്റപ്പെടുത്തുന്നു. ‘‘ഓസ്ട്രേലിയൻ ടീമിന്റെ സത്യസന്ധത തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ടീമിനെതിരെ വൻ പ്രചാരണവേലയ്ക്കു നേതൃത്വം നൽകുന്നത് കോഹ്‌ലി ആയിരിക്കാം. ഓസ്ട്രേലിയൻ ഒഫിഷ്യലിനെ കോഹ്‌ലി ഓറഞ്ച് ഗറ്റോറഡെ ബോട്ടിൽ കൊണ്ടു തല്ലുകയും ചെയ്തു. എങ്കിലും ഈ സംഭവങ്ങൾക്കെല്ലാം ചരടുവലിക്കുന്നത് മങ്കിഗേറ്റ് സംഭവത്തിന്റെ സൂത്രധാരനായ അനിൽ കുംബ്ലെയാണ്.’’– പത്രം പറയുന്നു. മാച്ച് റഫറിയുടെ നടപടികൾക്കെതിരെ കുംബ്ലെ തന്റെ രോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പരാതി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉടൻ തന്നെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു നൽകുമെന്നാണ് അറിയുന്നതെന്നും പത്രം വിശദമാക്കുന്നു.
ഓസ്ട്രേലിയൻ ബോക്സിനു നേരെ നോക്കി കോഹ്‌ലി ചീത്തവിളിച്ചെന്നും പീറ്റർ ഹാൻഡ്സ്കോംബിനു നേരെ കഴുത്തുമുറിക്കുന്ന ആക്‌ഷൻ കാണിച്ചെന്നും പത്രം ആരോപിക്കുന്നു. മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗയുടെ നടപടികളോടാണ് അവർ കോഹ്‌ലിയെ താരതമ്യപ്പെടുത്തുന്നത്. ക്രിക്കറ്റ് പരമ്പരയുടെ ശോഭ കെടുത്തുന്നതിൽ കോഹ്‌ലിയാണു മുന്നിൽ നിൽക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. ‘‘ഫീൽഡിൽ നിന്നു പുറത്തേക്കു പോകുമ്പോഴാണ് ഓസ്ട്രേലിയൻ ബോക്സിലേക്കു നോക്കി കോഹ്‌ലി ചീത്തവിളിച്ചത്. പീറ്റർ ഹാൻഡ്സ്കോംബിനെ ഔട്ടാക്കാനുള്ള സന്ദേശം എന്ന മട്ടിലാണു കഴുത്തറക്കുന്ന ആക്‌ഷൻ കോഹ്‌ലി കാണിച്ചത്. ടെസ്റ്റിൽ പലതവണ കളിയുടെ സ്പിരിറ്റ് നശിപ്പിക്കപ്പെട്ടു. എങ്കിലും കോഹ്‌ലി തന്നെ വീണ്ടും വീണ്ടും അതിനു നേതൃത്വം നൽകി. ശ്രീലങ്കൻ നായകൻ അർജുന രണതുംഗയ്ക്കു ശേഷം ഏറ്റവും മോശമായി പെരുമാറിയ രാജ്യാന്തര ടീം നായകനാണ് കോഹ്‌ലി. ബെംഗളൂരു ടെസ്റ്റിൽ കോഹ്‌ലിയുടെ പെരുമാറ്റത്തിനെതിരെ നടപടി എടുക്കാത്തതിലൂടെ ക്രിക്കറ്റ് ഫീൽഡിലെ അരാജകത്വത്തിനാണു ഐസിസി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.’’– പത്രം പറയുന്നു.