ദേശീയ സീനിയര്‍ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കേരളം കുതിപ്പുതുടരുന്നു. മൂന്നാംദിനമായ ഇന്ന് ട്രാക്കിലും ഫീല്‍ഡിലുമായി രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും കേരളം സ്വന്തമാക്കി. ആൺകുട്ടികളുടെ ലോങ്ജംപിൽ മെഡലെല്ലാം മലയാളികൾ നേടി. കേന്ദ്രീയവിദ്യാലയത്തിനായി പാലക്കാട് സ്വദേശി ശ്രീശങ്കര്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.
പ്രഥമ സീനിയർ സ്കൂൾ മേളയിൽ രണ്ടാമത്തെ മീറ്റ് റെക്കോർഡും മലയാളിയുടെ പേരിൽ. ലോങ്‌ജംപിൽ കേന്ദ്രിയ വിദ്യാലയത്തിനായി പാലക്കാട് സ്വദേശി ശ്രീശങ്കറും, കേരളത്തിനായി പറളി സ്കൂളിലെ അമൽ ടി.പിയും, ടിവി അഖിലും പരസ്പരം മത്സരിച്ചു. അവസാനം, 7.57 മീറ്റർ ദൂരം ചാടിയ ശ്രീക്ക് റെക്കോർഡോടെ സ്വർണ്ണം. 2006 ൽ പുണെയിൽവെച്ചുതന്നെ ഹരിയാനയുടെ ഭരതേന്ദർ സിങ് നേടിയ 7. 52 എന്ന റെക്കോർഡ് പത്തുവര്ഷത്തിനു ശേഷം പഴങ്കഥ. 7.11 മീറ്റർ ചാടിയ ടിവി അഖിൽ വെള്ളിയും, 6.96 ദൂരംചാടിയ അമൽ ടി.പി വെങ്കലവും നേടി.
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശ്രീയുടെ പിതാവ് മുരളി, പാലക്കാട് റെയില്‍വേയില്‍ ചീഫ് റിസര്‍വേഷന്‍ ഓഫിസറും ദേശീയ ഗെയിംസ് ട്രിപ്പിള്‍ ജമ്പിലെ മുന്‍ മെഡല്‍ ജേതാവുമാണ്. പരിശീലകനും അച്ഛന്‍ തന്നെ.
അമ്മ കെ.എസ് ബിജിമോളും കായിക താരമാണ്. 1992 ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ ഓടിയ ബിജിമോള്‍ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ സ്വര്‍ണ കുതിപ്പില്‍ പങ്കാളിയായി.