ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് കൊടി താഴുമ്പോൾ ക്രിക്കറ്റ് ആരാധകരെല്ലാം ചോദിക്കുന്ന ചോദ്യമിതാണ്; കേദാർ, എവിടെയായിരുന്നു ഇത്രനാളും? ഇത്തരമൊരു ചോദ്യത്തിൽ യാതൊരു അതിശയോക്തിയുമില്ലെന്ന് പരമ്പരയിലെ മൂന്നു മൽസരങ്ങളും കണ്ട ആരും സമ്മതിച്ചുപോകും. ഈ പരമ്പരയുടെ കണ്ടെത്തൽ കേദാർ ജാദവെന്ന മുപ്പത്തിയൊന്നുകാരനല്ലാതെ മറ്റാരുമല്ല!
സാക്ഷാൽ വീരേന്ദർ സെവാഗു തന്നെ ഈ പരമ്പരയുടെ കണ്ടെത്തലെന്ന് കേദാറിനെ വിശേഷിപ്പിച്ചു കഴിഞ്ഞു. കേദാർ ഇത്രയും ആക്രമണകാരിയാണെന്ന് അറിയുമായിരുന്നില്ലെന്നും സെവാഗ് സമ്മതിച്ചു. കൂടെ ഒരു ആശംസയും; വിദേശത്തും കേദാറിന് കരുത്തുകാട്ടാനാകട്ടെ. ഇന്ത്യൻ ഏകദിന ടീമിന് ആറാം നമ്പർ സ്ഥാനത്തേക്കു ലഭിച്ച രത്നമാണ് ജാദവെന്നായിരുന്നു ഇതിഹാസ താരം സുനിൽ ഗാവാസ്കറിന്റെ വിശേഷണം.
29-ാം വയസിൽ ദേശീയ ടീമിലേക്ക്
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതിനെക്കുറിച്ച് താരങ്ങൾ ചിന്തിച്ചുതുടങ്ങുന്ന കാലത്താണ് കേദാർ ജാദവ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് ഉദിച്ചുയരുന്നത്. എങ്കിലും ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിനുശേഷം ക്യാപ്റ്റൻ വിരാട് കോഹ്‍ലി നന്ദി പറഞ്ഞത് ടീമിലെ രണ്ടു യുവതാരങ്ങൾക്കാണ്. 23കാരനായ ഹാർദിക് പാണ്ഡ്യയ്ക്കും 31കാരനായ കേദാർ ജാദവിനും. രാജ്യാന്തര ക്രിക്കറ്റിലെ പരിചയക്കുറവായിരിക്കുമോ ജാദവിനെ യുവതാരമെന്ന് വിശേഷിപ്പിക്കാൻ കോഹ്‍ലിയെ പ്രേരിപ്പിച്ചിരിക്കുക? എന്തായാലും, ജാദവ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് അവതരിച്ചിട്ട് അധികകാലമായിട്ടില്ല.
29-ാം വയസിലായിരുന്നു രാജ്യാന്തര ക്രിക്കറ്റിൽ കേദാർ ജാദവിന്റെ അരങ്ങേറ്റം. 2014 നവംബറിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന മൽസരത്തിലൂടെ അരങ്ങേറിയ ജാദവ് പിന്നീട് ഇന്ത്യയ്ക്കായി കളിക്കുന്നത് 2016 ജൂണിലാണ്. പ്രമുഖ താരങ്ങൾക്ക് വിശ്രമമനുവദിച്ചതുകൊണ്ടു മാത്രം ഒട്ടേറെ യുവതാരങ്ങൾക്ക് അവസരം ലഭിച്ച സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയിൽ. ആദ്യ രണ്ടു മൽസരങ്ങളിൽ 21 റൺസ് മാത്രം സ്കോർ ചെയ്ത ജാദവ്, മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടി കരുത്തുകാട്ടി. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലും ടീമിലുണ്ടായിരുന്നെങ്കിലും ശ്രദ്ധേയമായ പ്രകടനമൊന്നും കാഴ്ച വയ്ക്കാനായില്ല.
ഇംഗ്ലണ്ടിനെതിരെ ജാദവവീര്യം!
ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ടനെതിരായ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ കേദാർ ജാദവിനെയും ഉൾപ്പെടുത്തിയത്. ആദ്യ മൽസരത്തിൽ 352 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി അതിഗംഭീര പ്രകടനമായിരുന്നു ജാദവിന്റേത്. ഒരറ്റത്ത് കോഹ്‍ലി നങ്കൂരമിട്ടെങ്കിലും കൂട്ടിന് ആളില്ലാതെ പോയതോടെ ടീം എന്ന നിലയിൽ പതറുമ്പോഴാണ് ജാദവ് ക്രീസിലെത്തിയത്. വിജയമെന്നത് ക്യാപ്റ്റൻ കോഹ്‍ലി പോലും സ്വപ്നം മാത്രമായി കരുതിയ നിമിഷം. എന്നാൽ, ജാദവ് രണ്ടും കൽപ്പിച്ചായിരുന്നു.
ഒരറ്റത്ത് ഉറച്ചു നിന്നു കളിച്ച ക്യാപ്റ്റൻ കോഹ്‌ലി നൽകിയ ധൈര്യത്തിൽ അടിച്ചുതകർത്ത കേദാർ യാദവ് അപ്രാപ്യമെന്നു കരുതിയ ലക്ഷ്യത്തിലേക്കു ബാറ്റു വീശി ഇന്ത്യയുടെ കളി തന്നെ മാറ്റിക്കളഞ്ഞു. യാദവ് ക്രീസിലെത്തുമ്പോൾ ഇന്ത്യൻ സ്കോർ 11.5 ഓവറിൽ നാലു വിക്കറ്റിന് 63 റൺസ്. 36.2 ഓവറിൽ കോഹ്‌ലി പുറത്താകുമ്പോൾ ടീം സ്കോർ 263. ആ പതിനഞ്ച് ഓവറിൽ ഇംഗ്ലണ്ട് പുണെ എംസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നു പുറത്തേക്കു കടന്നു. അഞ്ചാം വിക്കറ്റിൽ രണ്ടുപേരും ചേർന്നു നേടിയത് 200 റൺസ്. യാദവായിരുന്നു കൂടുതൽ അപകടകാരി. 76 പന്തിൽ 12 ഫോറും നാലു സിക്സും. ഒടുവിൽ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും ജാദവ് തന്നെ.
വെറ്ററൻ താരങ്ങളായ യുവരാജ് സിങ്ങും മഹേന്ദ്ര സിങ് ധോണിയും മിന്നിക്കത്തിയ രണ്ടാം ഏകദിനത്തിലും ജാദവ് മോശമാക്കിയില്ല. നങ്കൂരമിട്ട് കളിച്ച ഇരുവരും മികച്ച സ്കോറിന് അടിത്തറയിട്ടതോടെ അടിച്ചുകളിക്കുക എന്ന ചുമതലയുമായി ക്രീസിലെത്തിയ ജാദവ് ഏറ്റവും ഭംഗിയായിത്തന്നെ തന്റെ റോൾ പൂർത്തിയാക്കി. 10 പന്തിൽ 22 റൺസെടുത്ത ജാദവ്, ടീമിനെ 350ന് മുകളിലുള്ള സ്കോറിലേക്ക് നയിച്ചു.
ഇതിനു പിന്നാലെയാണ് ആരാധകരെ കോരിത്തരിപ്പിച്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പ്രകടനം. 322 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്കായി 75 പന്തിൽ 90 റൺസെടുത്ത ജാദവ് ശക്തായ പോരാട്ടം കാഴ്ചവച്ചെങ്കിലും വിജയം നേടാനായില്ല. 16 റൺസ് വേണ്ട അവസാന ഓവറിന്റെ ആദ്യ രണ്ടു പന്തിൽ ജാദവ് സിക്സും ഫോറുമടിച്ചെങ്കിലും വോക്സിന്റെ പിന്നീടുള്ള രണ്ടു പന്തിൽ റണ്ണൊന്നും എടുക്കാനായില്ല. അടുത്ത പന്തിൽ ഉയർത്തിയടിച്ചെങ്കിലും ബില്ലിങ്സിന്റെ കയ്യിൽ. കളി കൈവിട്ടെങ്കിലും ജാദവിനെ ആരാധകർ അപ്പോഴേക്കും ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. ഈ അപ്രതീക്ഷിത താരോദയത്തെ ഇനി സെലക്ടർമാരും കൈവിടാൻ സാധ്യത തീരെയില്ല.
‘ബെസ്റ്റ് ഫിനിഷർ’ ധോണിയുടെ പിൻഗാമി?
ഇതുവരെ 15 ഏകദിനങ്ങൾ കളിച്ച യാദവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത് 11 ഇന്നിങ്സുകളിലാണ്. 58.50 റൺസ് ശരാശരിയിൽ നേടിയത് 468 റൺസും. സ്ട്രൈക്ക് റേറ്റ് 121.55. സ്വന്തം പേരിലുള്ളത് രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും. അഞ്ച് ട്വന്റി20 മൽസരങ്ങളിലും ദേശീയ ടീം ജഴ്സിയണിഞ്ഞിട്ടുള്ള ജാദവ് 91 റൺസും നേടിയിട്ടുണ്ട്.
തന്റെ ഫിനിഷിങ് കഴിവ് നഷ്ടമായിത്തുടങ്ങിയെന്ന് ‘ബെസ്റ്റ് ഫിനിഷർ’ മഹേന്ദ്ര സിങ് ധോണിതന്നെ തുറന്നു സമ്മതിച്ച സമയത്താണ് ജാദവിന്റെ വരവെന്നതും ശ്രദ്ധേയം. ധോണിയുമൊത്ത് ചെലവഴിച്ച നിമിഷങ്ങളാണ് തന്റെ കളിയെ മാറ്റിമറിച്ചതെന്ന് ജാദവ് തന്നെ സമ്മതിക്കുകയും ചെയ്യുന്നു. ധോണിയെപ്പോലെ അവസാന ഓവറുകളിൽ അക്ഷോഭ്യനായി ബാറ്റു ചെയ്യുന്ന ജാദവിൽ അദ്ദേഹത്തിന് ഒരു പിൻഗാമിയെ കണ്ടെത്താനാകുമോ? ഇന്ത്യൻ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.