കെസിഎയുടെ അഭിമാന പദ്ധതിയായ ക്രിക്കറ്റ് അക്കാദമി ഏപ്രിലിൽ നാടിന് സമർപ്പിക്കും. തൊടുപുഴയിലാണ് രാജ്യാന്തര നിലവാരമുള്ള രണ്ട് സ്്റ്റേഡിയങ്ങളുൾപ്പെടെ അക്കാദമി ഒരുങ്ങുന്നത്. മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് സ്റ്റേഡിയം ആരംഭിക്കാനാണ് കെസിഎയുടെ തീരുമാനം. തൊടുപുഴയ്ക്ക് സമീപം തെക്കുംഭാഗത്ത് 15 ഏക്കറിലാണ് കെസിഎയുടെ ക്രിക്കറ്റ് അക്കാദമി ഒരുങ്ങുന്നത്.
രാജ്യാന്തര നിലവാരത്തിൽ ഒരുക്കുന്ന രണ്ട് മൈതാനങ്ങളാണ് അക്കാദമിയുടെ ഹൈലൈറ്റ്. ആദ്യ മൈതാനത്തിൽ പുല്ല് പിടിപ്പിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. രണ്ടാമത്തെ മൈതാനം പൂർണമായും മണലിലാണ് നിർമിക്കുക. ബാറ്റിങിനും ബൗളിങ്ങിനുമായി പ്രത്യേക പിച്ചുകൾ ക്രമീകരിക്കും. രാജ്യത്തിന് അകത്തും പുറത്തുമായി പ്രവർത്തിക്കുന്ന വിദഗ്ദരെ തന്നെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്ലാ ജില്ലകളിലും സ്വന്തമായി സ്റ്റേഡിയമെന്ന് ലക്ഷ്യത്തിലേക്കാണ് കെസിഎ അടുക്കുന്നത്.
സ്റ്റേഡിയവുമായി ബന്ധപ്പെടുത്തുന്ന പുതിയ റോഡിന്റെ നിർമാണവും ഉടൻ ആരംഭിക്കും. പൊതുജന പങ്കാളിതത്തോടെ ഹെൽത്ത് ക്ലബിന് പുറമെ വിവിധ കായികവിനോദങ്ങള്‍ക്കുള്ള പരിശീലന കളരികൂടിയാകും അക്കാദമി.